Kerala Government NewsNews

ചരക്ക് സേവന നികുതി വകുപ്പിലെ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് 48 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിലെ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ റെസിഡൻഷ്യൽ പരിശീലന പരിപാടിക്ക് ഭരണാനുമതി നൽകി. ജൂലൈ 11 മുതൽ 18 വരെ എറണാകുളം കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വെച്ച് നടക്കുന്ന പരിശീലനത്തിനായി 48,43,000 രൂപയാണ് (നാൽപ്പത്തി എട്ട് ലക്ഷത്തി നാൽപ്പത്തി മൂവായിരം രൂപ) സർക്കാർ അനുവദിച്ചത്.  

സംസ്ഥാന നികുതി കമ്മീഷണർ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് സർക്കാർ നടപടി. 2024-25 സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും ‘പൊതുജന ബോധവൽക്കരണവും കാര്യശേഷി വികസനവും’ എന്ന ശീർഷകത്തിൽ നിന്നാണ് പരിശീലനത്തിനുള്ള തുക വകയിരുത്തിയിരിക്കുന്നത്.  

സർക്കാർ ഉത്തരവിലെ ചില വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് ഈ പരിശീലന പരിപാടിക്ക് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, അടുത്ത തവണ മുതൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള സ്ഥലങ്ങളിൽ മാത്രമേ പരിശീലനം സംഘടിപ്പിക്കാവൂ എന്നും, പരിശീലനത്തിന്റെ ചിലവ് മുൻപ് ഇതേ വേദിയിൽ നടത്തിയ പരിശീലനത്തിലെ ചിലവിനേക്കാൾ കൂടരുതെന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  

ജൂൺ 28-ന് പുറത്തിറങ്ങിയ ജി.ഒ.(ആർടി) നമ്പർ 615/2025/ടാക്‌സസ് പ്രകാരമാണ് ഈ ഭരണാനുമതി നൽകിയിരിക്കുന്നത്. അക്കൗണ്ടന്റ് ജനറൽ (എ&ഇ), അക്കൗണ്ടന്റ് ജനറൽ (ഇ&ആർഎസ്എ), ധനകാര്യ വകുപ്പ് എന്നിവർക്ക് ഉത്തരവിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്