Kerala Government NewsNews

ഫണ്ടില്ലാതെ ഐഎംജി പ്രവർത്തനം നിലച്ചു; കോടികളുടെ ഭരണച്ചെലവ് വെറുതെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പരിശീലനം നൽകി ഭരണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐഎംജി) പ്രവർത്തനം പൂർണ്ണമായി നിലച്ചു. സർക്കാർ ഫണ്ട് അനുവദിക്കാത്തതിനെ തുടർന്ന്, ഈ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും ഒരു പരിശീലന പരിപാടി പോലും നടത്താൻ ഐഎംജിക്ക് സാധിച്ചിട്ടില്ല.

എന്നാൽ, പരിശീലനം മുടങ്ങിയപ്പോഴും സ്ഥാപനത്തിലെ ഉയർന്ന ശമ്പളം വാങ്ങുന്ന നൂറോളം ജീവനക്കാർക്ക് സർക്കാർ മുടങ്ങാതെ ശമ്പളം നൽകുന്നുണ്ട്. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ നടത്തുന്ന ധൂർത്താണെന്ന ആക്ഷേപം ശക്തമാണ്.

ഫണ്ടില്ല, പരിശീലനവുമില്ല

സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കാൻ, 2017-ൽ പുതുക്കിയ സംസ്ഥാന പരിശീലന നയപ്രകാരം, വിവിധ വകുപ്പുകളുടെ പദ്ധതി വിഹിതത്തിന്റെ 1% തുക പരിശീലനത്തിനായി ഐഎംജിക്ക് നൽകണമെന്നാണ് നിയമം. എന്നാൽ, ഈ സാമ്പത്തിക വർഷം ഇതുവരെ ഈ തുക സർക്കാർ അനുവദിച്ചിട്ടില്ല. ഇതാണ് പരിശീലന പരിപാടികൾ മുടങ്ങാൻ കാരണം.

“കാര്യക്ഷമമായ സർക്കാർ സേവനത്തിന് നിരന്തര പരിശീലനം നിർബന്ധമാണെന്ന് സർക്കാർ ഒരുവശത്ത് പറയുന്നു, മറുവശത്ത് ഫണ്ട് അനുവദിക്കാതെ എങ്ങനെ പരിശീലനം സംഘടിപ്പിക്കാൻ സാധിക്കും?” എന്നാണ് ഐഎംജി അധികൃതർ ചോദിക്കുന്നത്.

കോടികളുടെ ശമ്പളം വെറുതെ

വിരമിച്ച മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ. ജയകുമാറാണ് നിലവിൽ ഐഎംജി ഡയറക്ടർ. ഇദ്ദേഹത്തെ കൂടാതെ, സെക്രട്ടേറിയറ്റിൽ നിന്ന് അഡീഷണൽ സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥരും, അസിസ്റ്റന്റ് പ്രൊഫസർമാരും ഉൾപ്പെടെ ഉയർന്ന ശമ്പളം വാങ്ങുന്ന നൂറോളം ജീവനക്കാർ ഐഎംജിയുടെ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഓഫീസുകളിലായി ജോലി ചെയ്യുന്നുണ്ട്. പരിശീലനം നടക്കാത്ത സാഹചര്യത്തിൽ, ഇവരുടെ ശമ്പളയിനത്തിൽ കോടികളാണ് സർക്കാർ ഓരോ മാസവും വെറുതെ ചെലവഴിക്കുന്നത്.