
പങ്കാളിത്ത പെൻഷൻ: ഫയല് 4 വർഷമായി തീരുമാനമെടുക്കാതെ ധനമന്ത്രിയുടെ മുന്നില്
തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സർക്കാർ ‘ഫയൽ അദാലത്ത്’ പ്രഖ്യാപിച്ചതിന് പിന്നാലെ, ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ ജീവനക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതി (CPS) പിൻവലിക്കുന്നത് സംബന്ധിച്ച സുപ്രധാന ഫയലിൽ നാല് വർഷമായി യാതൊരു തീരുമാനവുമെടുക്കാതെ ‘അടയിരിക്കുന്ന’ ധനമന്ത്രിക്ക്, ആദ്യം മുഖ്യമന്ത്രി ഫയൽ തീർപ്പാക്കുന്നതിനെക്കുറിച്ച് ക്ലാസെടുക്കണമെന്നാണ് ജീവനക്കാരുടെ പരിഹാസം.
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് സംസ്ഥാനത്ത് ഫയൽ അദാലത്ത് നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, 2021 ജൂലൈ 20 മുതൽ ധനമന്ത്രിയുടെ കയ്യിലുള്ള, ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ ഫയലിൽ (നമ്പർ: 1790351) ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു.
നാല് വർഷം, അനക്കമില്ലാത്ത ഫയൽ
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018-ലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കാൻ സമിതിയെ നിയമിച്ചത്. ഈ സമിതി, പദ്ധതി പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് തന്നെ തീരുമാനമെടുക്കാമെന്നും, അഥവാ പിൻവലിക്കുന്നില്ലെങ്കിൽ ജീവനക്കാർക്ക് അനുകൂലമായ പല മാറ്റങ്ങളും വരുത്തണമെന്നും ശുപാർശ ചെയ്ത് 2021 മാർച്ചിൽ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് ധനവകുപ്പ് ആരംഭിച്ച ഫയലാണ് 2021 ജൂലൈ മുതൽ മന്ത്രിയുടെ കയ്യിൽ തീരുമാനമാകാതെ കിടക്കുന്നത്.
നടപ്പാക്കാത്ത ശുപാർശകൾ
പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നില്ലെങ്കിൽ, ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലേക്കുള്ള സർക്കാർ വിഹിതം 14% ആക്കി ഉയർത്തുക, മിനിമം പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ കേന്ദ്ര സർക്കാർ മാതൃകയിലുള്ള പല ശുപാർശകളും സമിതി മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, കേരളത്തിൽ ഇതൊന്നും നടപ്പാക്കാൻ ധനവകുപ്പ് തയ്യാറായിട്ടില്ല. ഭരണപക്ഷ യൂണിയനായ ജോയിന്റ് കൗൺസിൽ കോടതിയെ സമീപിച്ചപ്പോൾ, മറ്റൊരു ഉന്നതതല സമിതിയെ പഠനത്തിന് നിയോഗിച്ച് സർക്കാർ തടിതപ്പുകയായിരുന്നുവെന്നും ജീവനക്കാർ ആരോപിക്കുന്നു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ലെന്ന ഉറപ്പിൽ, 3000 കോടിയോളം രൂപ അധികമായി കടമെടുക്കാൻ സർക്കാരിന് സാധിച്ചിരുന്നു. സാധാരണ ജീവനക്കാരുടെ 18% ക്ഷാമബത്ത കുടിശ്ശികയായി കിടക്കുമ്പോഴാണ് ഈ സാഹചര്യമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.