
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയെ കടുത്ത വയറുവേദനയെയും ദേഹാസ്വാസ്ഥ്യത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് അക്യൂട്ട് ഗ്യാസ്ട്രോഎൻററൈറ്റിസ് (acute gastroenteritis) ആണെന്ന് സ്ഥിരീകരിച്ച റയൽ മാഡ്രിഡ് ക്ലബ്, കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു.
ക്ലബ്ബ് ലോകകപ്പിൽ സൗദി ക്ലബ്ബായ അൽ ഹിലാലിനെതിരെ നടന്ന ആദ്യ മത്സരത്തിൽ പനിയെ തുടർന്ന് എംബാപ്പെയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ഈ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
“ഞങ്ങളുടെ താരം കിലിയൻ എംബാപ്പെയ്ക്ക് അക്യൂട്ട് ഗ്യാസ്ട്രോഎൻററൈറ്റിസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർ പരിശോധനകൾക്കും ചികിത്സയ്ക്കുമായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്,” റയൽ മാഡ്രിഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇതോടെ, ഞായറാഴ്ച മെക്സിക്കൻ ക്ലബ്ബായ പച്ചൂക്കയ്ക്ക് എതിരെ നടക്കുന്ന അടുത്ത മത്സരത്തിലും എംബാപ്പെ കളിക്കില്ലെന്ന് ഉറപ്പായി. എംബാപ്പെയുടെ അഭാവത്തിൽ യുവതാരം ഗോൺസാലോ ഗാർഷ്യക്ക് കൂടുതൽ അവസരം ലഭിച്ചേക്കും.
ക്ലബ്ബ് ലോകകപ്പിന്റെ നിർണായക ഘട്ടങ്ങളിൽ സൂപ്പർതാരത്തിന്റെ സേവനം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡും ലോകമെമ്പാടുമുള്ള ആരാധകരും.