Kerala Government NewsNews

ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ട് ഗഡു അനുവദിച്ചു. ഇവരുടെ ശമ്പളം 01.07.2019 പ്രാബല്യത്തിൽ പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശമ്പള പരിഷ്‌കരണ കുടിശിക അനുവദിച്ചിരുന്നില്ല. അതു പിന്നീട് തീരുമാനിക്കുമെന്നായിരുന്നു ഉത്തരവിൽ സൂചിപ്പിച്ചിരുന്നത്.

സർക്കാർ ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിന്റെ രണ്ട് ഗഡു കുടിശ്ശിക അനുവദിച്ചുകൊണ്ട് മാർച്ച് 29ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് എസ്.എൽ.ആർ ജീവനക്കാർക്കും ശമ്പള പരിഷ്‌കരണ കുടിശിക കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശികയുടെ രണ്ടു ഗഡുക്കൾ (25% വീതം) അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി.

ഈ കുടിശ്ശിക വിതരണം ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ/നടപടികൾ ബന്ധപ്പെട്ട ഡ്രോയിങ്ങ് &ഡിസ്‌പ്ലേഴ്‌സിംഗ് ഓഫീസർമാർ, ഓഫീസ് മേധാവികൾ, ട്രഷറി ഡയറക്ടർ, സ്പാർക്ക് പി.എം.യു മുതലായവർ സ്വീകരിക്കേണ്ടതാണെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.

11ാം ശമ്പള പരിഷ്‌കരണ കുടിശികയുടെ ബാക്കി രണ്ട് ഗഡുക്കൾ അതായത് മൂന്നും നാലും ഗഡുക്കൾ എന്നു കൊടുക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. സർക്കാർ ജീവനക്കാരുടേത് പോലെ എസ്.എൽ.ആർ ജീവനക്കാരുടെ മൂന്നും നാലും ഗഡുക്കളും അടുത്ത സർക്കാറിന്റെ ഉത്തരവാദിത്തമായി മാറുകയാണ്.