
സാലറി ചലഞ്ചിൽ വീഴ്ച്ച: ഡിഡിഒമാർക്ക് ശമ്പളം നൽകാതെ സർക്കാർ
18 ദിവസമായിട്ടും 4000 ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആര്‍എഫ്) ജീവനക്കാരുടെ വിഹിതം പിടിച്ചുനൽകാത്തതിന്റെ പേരിൽ സംസ്ഥാനത്തെ നാലായിരത്തോളം സർക്കാർ ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശമ്പളം മുടങ്ങി.
വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ ഡ്രോയിംഗ് ആൻഡ് ഡിസ്ബേഴ്സിംഗ് ഓഫീസർമാരുടെ (ഡിഡിഒ) ശമ്പള ബില്ലുകൾ സർക്കാർ തടഞ്ഞുവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സാലറി ചലഞ്ചിന്റെ ഭാഗമായി ലീവ് സറണ്ടർ, പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) എന്നിവയിൽ നിന്ന് തുക നൽകാമെന്ന് സമ്മതിച്ച 20,000-ത്തോളം ജീവനക്കാരുടെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിൽ ഡിഡിഒമാർ വീഴ്ച വരുത്തിയെന്നാണ് സർക്കാർ കണ്ടെത്തൽ. ജീവനക്കാർ നൽകിയ സമ്മതപത്രം പരിഗണിച്ച് തുക പിൻവലിച്ച് സിഎംഡിആർഎഫിലേക്ക് അടയ്ക്കേണ്ട ചുമതല ഡിഡിഒമാർക്കായിരുന്നു.
കുടിശ്ശിക വരുത്തിയ 6000 ഡിഡിഒമാരുടെ ശമ്പളം ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കിൽ സർക്കാർ തടഞ്ഞു. ഇതോടെ 2000 ഡിഡിഒമാർ ഉടൻ തന്നെ കുടിശ്ശിക അടച്ചുതീർക്കുകയും അവരുടെ ശമ്പളം വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ, ബാക്കിയുള്ള 4000 പേരുടെ ശമ്പളമാണ് 18 ദിവസം പിന്നിട്ടിട്ടും മുടങ്ങിക്കിടക്കുന്നത്. സ്ഥലംമാറ്റം പോലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പണം അടയ്ക്കുന്നത് വൈകാൻ കാരണമെന്നാണ് ഡിഡിഒമാർ നൽകുന്ന വിശദീകരണം.
അതേസമയം, ഇത്തരത്തിൽ ശമ്പളം പിടിച്ചുവെക്കുന്നത് ആദ്യത്തെ സംഭവമാണെന്നും, വിഷയത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ആരോപിച്ചു. ജീവനക്കാർ നൽകിയ സമ്മതപത്രം തന്നെ പിഎഫ് ലോണിനും ലീവ് സറണ്ടറിനുമുള്ള അപേക്ഷയായി പരിഗണിച്ച് തുക പിടിച്ചെടുക്കാനാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്ന നിർദ്ദേശം.