News

‘മൗനം ബലഹീനതയല്ല’; കെ.എം. എബ്രഹാമിന് പ്രശാന്ത് ഐഎഎസിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും അതിന് സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ പ്രശാന്ത് എൻ നൽകിയ മറുപടിയും വലിയ ചർച്ചയാകുന്നു. തനിക്കെതിരായ ഹൈക്കോടതിയുടെ സിബിഐ അന്വേഷണ ഉത്തരവിനെ വിമർശിച്ച്‌ എബ്രഹാം പങ്കുവെച്ച വൈകാരിക കുറിപ്പിനാണ്, താൻ നേരിടുന്ന അനീതികൾ എണ്ണിപ്പറഞ്ഞുകൊണ്ട് പ്രശാന്ത് മറുപടി നൽകിയത്.

കെ.എം. എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ്

“പൊതുജീവിതത്തിൽ മൗനത്തെ പലപ്പോഴും അന്തസ്സായി കാണാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ മൗനം കുറ്റസമ്മതമായും സംയമനം ബലഹീനതയായും തെറ്റിദ്ധരിക്കപ്പെട്ടേക്കാം,” എന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്. 2015-ൽ തന്റെ സ്വത്തുവിവരങ്ങൾ ആവശ്യപ്പെട്ട് ഒരാൾ നൽകിയ പരാതിയിൽ വിജിലൻസ് കോടതി തള്ളിയ കേസ്, 2018-ൽ ഹൈക്കോടതിയിൽ എത്തുകയും, 5 വർഷമായി ആരും തൊടാതെ വെച്ചിരുന്ന കേസ്‌ 2025-ൽ ഒരു പുതിയ ജഡ്ജി പ്രാഥമിക അന്വേഷണം പോലുമില്ലാതെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിക്കുന്നു.

മുഖ്യമന്ത്രിയുടെ കൂടെ പ്രവർത്തിക്കുന്നു എന്ന കാരണത്താൽ സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും, ഈ വിധി പല നിയമവിദഗ്ധരെയും അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. സുപ്രീം കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും, മാധ്യമങ്ങൾ തന്നെ ക്രൂരമായി വേട്ടയാടുകയാണെന്നും എബ്രഹാം ആരോപിക്കുന്നു. താൻ വഹിക്കുന്ന പദവികളുടെയും (മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, കിഫ്ബി സിഇഒ, കെ-ഡിസ്‌ക് വൈസ് ചെയർപേഴ്‌സൺ) പൊതുജനങ്ങളുടെ വിശ്വാസത്തിന്റെയും ഭാഗമായാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും, തന്റെ ഭാഗം കേൾക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് മാധ്യമപ്രവർത്തക ഷാഹിന കെ.കെ.യ്ക്ക് നൽകിയ അഭിമുഖത്തിന്റെ ലിങ്കുകളും അദ്ദേഹം പങ്കുവെച്ചു.

എബ്രഹാമിന്റെ പോസ്റ്റിന് താഴെ കമന്റായാണ് പ്രശാന്ത് തന്റെ പ്രതികരണം അറിയിച്ചത്. “സർ, സ്വാഭാവിക നീതിയെക്കുറിച്ച് പറയുമ്പോൾ, അങ്ങയുടെ അതേ വാക്കുകൾ കടമെടുക്കുന്നു – ‘മൗനം കുറ്റസമ്മതമായി തെറ്റിദ്ധരിക്കപ്പെടാം’. എന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിന് “യാതൊരു അന്വേഷണമോ, ഒരു പരാതി പോലുമില്ലാതെ എന്നെ സസ്പെൻഡ് ചെയ്തിട്ട് മാസങ്ങളായി,” എന്ന് പറഞ്ഞുകൊണ്ടാണ് പ്രശാന്ത് തുടങ്ങിയത്.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഇഎംസിസി ഇടപാടിൽ, സർക്കാർ ഒപ്പിട്ട നയപരമായ കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിച്ച തന്നെ ബലിയാടാക്കിയെന്നും, കഴിഞ്ഞ മൂന്ന് വർഷമായി പ്രമോഷൻ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പ്രശാന്ത് കുറിച്ചു. “ഇഎംസിസി ഒരു വിദേശ കമ്പനിയാണോ എന്ന് കണ്ടെത്താനാണ് മൂന്ന് വർഷമായി അന്വേഷണം! ഇതൊരു തമാശയല്ലേ?” അദ്ദേഹം ചോദിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ എബ്രഹാമിന്റെ ശ്രദ്ധയിൽ പലതവണ ഈ വിഷയം കൊണ്ടുവന്നിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രശാന്ത് ഓർമ്മപ്പെടുത്തുന്നു.

“അൽപ്പം ചരിത്രം – സർക്കാർ ASCEND നിക്ഷേപ മീറ്റിൽ (2020) m/s EMCC യുമായി നയതല കരാറിൽ ഒപ്പുവച്ചു. ഫിഷറീസ് മന്ത്രി ന്യൂയോർക്കിൽ EMCC യുമായി മുമ്പ് നിരവധി റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. സർക്കാർ ഒപ്പുവച്ച ഈ ASCEND കരാറിന്റെ അടിസ്ഥാനത്തിൽ, പള്ളിപ്പുറത്ത് ഈ കമ്പനിക്ക് സർക്കാർ ഭൂമി അനുവദിച്ചു. സർക്കാർ ധാരണാപത്രത്തിൽ സഹകരണ കക്ഷിയായി KSINC പരാമർശിക്കപ്പെട്ടു. ഇതിനെല്ലാം ശേഷം, 2021-ൽ സർക്കാർ പിന്തുണയുള്ള ഈ പദ്ധതിക്കായി ഷിപ്പിംഗ് കപ്പലുകൾക്കുള്ള നിർമ്മാണ കരാർ KSINC നേടി. KSINC-യിൽ ഞങ്ങൾ സർക്കാർ രേഖകളെ വിശ്വസിച്ചു. ധാരണാപത്രത്തിൽ ഒപ്പിടുന്നതിന് മുമ്പ് ഞങ്ങൾ മുതിർന്ന ഹൈക്കോടതി അഭിഭാഷകനിൽ നിന്ന് വ്യക്തമായ നിയമോപദേശവും നേടി. KSINC ബോർഡും അത് അംഗീകരിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജി (റിട്ടയേർഡ്) ജസ്റ്റിസ് KSP രാധാകൃഷ്ണൻ സാറിൽ നിന്നും വ്യക്തമായ നിയമോപദേശം എടുത്തു. എന്റെ പ്രവർത്തനങ്ങൾ ശരിയാണെന്ന് CAG യും റിപ്പോർട്ട് ചെയ്തു.

പക്ഷേ, ആഴക്കടൽ മത്സ്യബന്ധന കരാർ പരസ്യമായപ്പോൾ, സർക്കാർ തലത്തിലെ യഥാർത്ഥ കരാർ ഇല്ലെന്ന് വരെ കള്ളം പറഞ്ഞ്‌, വെറും കപ്പൽ നിർമ്മാണ കമ്പനിയായ KSINC യെ ബലിയാക്കി! തീർച്ചയായും, രാഷ്ട്രീയത്തിൽ, ജനങ്ങളെ വിഡ്ഢികളാക്കുന്നതിന്, അത്തരം തന്ത്രങ്ങൾ സ്വാഭാവികമായിരിക്കാം. മാതൃഭൂമി പോലുള്ള മാധ്യമങ്ങളിൽ മാഫിയ ഘടകങ്ങൾ ഉപയോഗിച്ച് എന്നെ പരിഹസിക്കുകയും പൊതുജനമധ്യത്തിൽ ആക്രമിക്കുകയും ചെയ്തിട്ടും ഞാൻ മൗനം പാലിച്ചു. അതേസമയം, CAG റിപ്പോർട്ട് സർക്കാരിനെ വിമർശിക്കുകയും എന്റെ പ്രവർത്തനങ്ങൾ ശരിയാണെന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തു.

ഏകദേശം ഒരു വർഷത്തിനുശേഷം, 2021 നവംബറിൽ, ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ഒരു മാസത്തിനുശേഷം, എനിക്കെതിരെ ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു! ചട്ടങ്ങൾ പ്രകാരം ഇത് 6 മാസത്തിനുള്ളിൽ അവസാനിപ്പിക്കേണ്ടതായിരുന്നു. 2025 ലും ഈ പേരിൽ എന്റെ സ്ഥാനക്കയറ്റം തടഞ്ഞ്‌ വെച്ചിരിക്കുന്നത്‌ അന്യായമാണെന്ന് അങ്ങ്‌ കരുതുന്നില്ലേ? നയപരമായ നിക്ഷേപ തീരുമാനമെടുക്കുന്നവർക്ക് പുറത്ത്‌ പൊതുജനങ്ങൾക്ക് മുന്നിൽ അത്‌ ഏറ്റ്‌ പറയാൻ കഴിയാത്തതിന്റെയോ ധൈര്യമില്ലാത്തതിന്റെയോ പേരിൽ എന്നെ ബലിയാടാക്കുന്നത് ശുദ്ധമായ ഭീരുത്വമാണ്.”

“അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നോ കേഡർ നിയന്ത്രണ അതോറിറ്റിയിൽ നിന്നോ എനിക്ക് നീതി ലഭിക്കില്ലെന്ന് എനിക്ക് പൂർണ്ണമായി ബോധ്യമുണ്ടായിട്ടും, അന്യായമായ അന്വേഷണത്തെ ആത്മവിശ്വാസത്തോടെ നേരിടുകയും എന്റെ ഭാഗം സമർപ്പിക്കുകയും ചെയ്തു. സ്റ്റേ വാങ്ങാനോ അന്വേഷണം സ്തംഭിപ്പിക്കാനോ ഞാൻ അലഞ്ഞു നടന്നിട്ടില്ല. പക്ഷേ ഒടുവിൽ അത് തെറ്റായി തീർപ്പാക്കപ്പെട്ടാൽ, എല്ലാവരെയും കോടതി കയറ്റും. എനിക്ക് ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ട്. പ്രക്രിയ പൂർത്തിയാക്കട്ടെ, എനിക്ക് തിടുക്കമില്ല.”

“അങ്ങയുടെ കേസ് അനധികൃത സ്വത്ത് സമ്പാദന ആരോപണം മാത്രമാണ്. ശരിയായ രേഖകളുണ്ടെങ്കിൽ സിബിഐക്ക് ആറുമാസം കൊണ്ട് അന്വേഷിച്ച് തീർക്കാം. അതിനെ തടയാൻ കപിൽ സിബലിനെപ്പോലുള്ളവർക്ക് കോടികൾ നൽകി കോടതിയിൽ പോകുന്നതിന് പകരം, അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്ന് ഞാൻ വിനയത്തോടെ അഭിപ്രായപ്പെടുന്നു,” പ്രശാന്ത് പറയുന്നു. എബ്രഹാം ഹൈക്കോടതി ജഡ്ജിക്കെതിരെ നടത്തിയ പരോക്ഷ പരാമർശം കോടതിയലക്ഷ്യമായേക്കാമെന്നും, സർക്കാർ ഫയലുകളിലെ അഴിമതി തുറന്നുകാട്ടിയതിനാണ് താൻ സസ്പെൻഷനിലായതെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് പ്രശാന്ത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.