
ജിയോ നെറ്റ്വര്‍ക്ക് പ്രവർത്തനരഹിതമായി; വലഞ്ഞ് ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം റിലയൻസ് ജിയോയുടെ മൊബൈൽ, ഫൈബർ സേവനങ്ങള്‍ പ്രവർത്തനരഹിതമായി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. മൊബൈൽ ഇന്റർനെറ്റ്, ഫോൺ കോളുകൾ, ജിയോ ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ എന്നിവയിൽ വ്യാപകമായ തടസ്സങ്ങൾ നേരിടുന്നതായി ആയിരക്കണക്കിന് ഉപഭോക്താക്കൾ പരാതിപ്പെട്ടു.
സേവനം തടസ്സപ്പെട്ടതോടെ, നെറ്റ്വര്‍ക്ക് തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന ഡൗൺഡിറ്റക്റ്റർ വെബ്സൈറ്റിൽ മിനിറ്റുകൾക്കകം പരാതികൾ നിറഞ്ഞു. ഏഴായിരത്തിലധികം ഉപഭോക്താക്കളാണ് ഡൗൺഡിറ്റക്റ്ററിൽ മാത്രം പരാതി രേഖപ്പെടുത്തിയത്. ഇതിലും എത്രയോ അധികം ആളുകളെ പ്രശ്നം ബാധിച്ചിരിക്കാമെന്നാണ് നിഗമനം.
മൊബൈൽ ഇന്റർനെറ്റ് ലഭിക്കുന്നില്ലെന്നായിരുന്നു 50 ശതമാനത്തിലധികം പേരുടെയും പരാതി. മൊബൈൽ കോളുകൾ വിളിക്കാൻ സാധിക്കുന്നില്ല, ജിയോ ഫൈബർ കണക്ഷൻ ലഭിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികളും വ്യാപകമാണ്. ‘X’ (ട്വിറ്റർ) ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിന് പുറമെ, രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും നെറ്റ്വർക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, നെറ്റ്വർക്ക് തടസ്സപ്പെടാനുണ്ടായ യഥാർത്ഥ കാരണം എന്താണെന്ന് ജിയോ ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.