
സർക്കാരുമായി ഉടക്കാനില്ല; ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഭാരത് മാതാ ചിത്രവും നിലവിളക്കും ഒഴിവാക്കാൻ രാജ്ഭവൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള ഏറ്റുമുട്ടലിന് അയവ് വരുത്തി രാജ്ഭവൻ. രാജ്ഭവനിൽ നടക്കുന്ന സത്യപ്രതിജ്ഞ പോലുള്ള ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ നിന്ന് വിവാദമായ ഭാരത് മാതാ ചിത്രവും നിലവിളക്കും ഒഴിവാക്കാൻ തീരുമാനിച്ചു. പരിസ്ഥിതി ദിനാഘോഷത്തിലെ പുഷ്പാർച്ചനയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കത്തെ തുടർന്നാണ് ഈ വിട്ടുവീഴ്ച. എന്നാൽ, രാജ്ഭവൻ നേരിട്ട് സംഘടിപ്പിക്കുന്ന പരിപാടികളിൽ ചിത്രവും നിലവിളക്കും തുടർന്നും ഉപയോഗിക്കും.
പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച സർക്കാർ ചടങ്ങിൽ, കാവിക്കൊടിയേന്തിയ ഭാരത് മാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ഈ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്താൻ കഴിയില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് നിലപാടെടുത്തു. തുടർന്ന് സർക്കാർ ചടങ്ങ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് മാറ്റുകയും മന്ത്രി പരിപാടി ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
ത്രിവർണ്ണ പതാകയേന്തിയ ചിത്രമാണ് പൊതുവെ ഉപയോഗിക്കുന്നതെന്നും, ഒരു പ്രത്യേക സംഘടന ഉപയോഗിക്കുന്ന ചിത്രം ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചെങ്കിലും, പുഷ്പാർച്ചന ഒഴിവാക്കാനാവില്ലെന്നായിരുന്നു രാജ്ഭവന്റെ മറുപടി. ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ അന്ന് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സർക്കാരുമായി സഹകരിച്ചുപോകുന്നതിന്റെ ഭാഗമായി ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് ഇവ ഒഴിവാക്കാൻ രാജ്ഭവൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കേരള ശ്രീ പുരസ്കാരദാന ചടങ്ങ് പോലുള്ള പരിപാടികളിലും ഈ മാറ്റം ബാധകമാകും. എന്നാൽ, രാജ്ഭവൻ സ്വന്തമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ ഇവ തുടരും. നാളെ നടക്കുന്ന പ്രഭാഷണ വേദിയിലും ചിത്രവും വിളക്കും ഉണ്ടാകുമെന്നാണ് വിവരം.