News

നിലമ്പൂരിലും ‘പെട്ടി വിവാദം’; ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പോലീസ് പരിശോധന; നാടകമെന്ന് യുഡിഎഫ്, സ്വാഭാവികമെന്ന് പോലീസ്

നിലമ്പൂർ: പാലക്കാടിന് പിന്നാലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കളത്തിലും ‘പെട്ടി വിവാദം’. യുഡിഎഫ് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷാഫി പറമ്പിൽ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, പി.കെ. ഫിറോസ് എന്നിവർ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞ് പരിശോധിച്ചു. നിലമ്പൂർ വടപുറത്ത് വെച്ച് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന ട്രോളി ബാഗുകൾ തുറന്ന് പരിശോധിച്ചെങ്കിലും വസ്ത്രങ്ങളും പുസ്തകങ്ങളും അല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല.

പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ പോലീസ് കൈ കാണിക്കുകയും വാഹനം നിർത്തുകയുമായിരുന്നു. തുടർന്ന് കാറിന്റെ ഡിക്കി തുറന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ, പെട്ടികൾ തുറന്ന് പരിശോധിക്കണമെന്നും അതിന്റെ വീഡിയോ പകർത്തണമെന്നും ഷാഫി പറമ്പിൽ പോലീസിനോട് ആവശ്യപ്പെട്ടു. “ഞങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടിമുളച്ചതല്ല” എന്ന് ഷാഫി പറയുന്നതും, ഉദ്യോഗസ്ഥരെക്കൊണ്ട് തന്നെ പെട്ടി തുറപ്പിച്ച് പരിശോധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ആസൂത്രിതമെന്ന് യുഡിഎഫ്

ഇതൊരു ആസൂത്രിത നാടകമാണെന്നും രാഷ്ട്രീയമായി അപമാനിക്കാനുള്ള ശ്രമമാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചീറ്റിപ്പോയ അടവ് സർക്കാർ ഒത്താശയോടെ നിലമ്പൂരിലും പയറ്റുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ, മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് എംപിയും എംഎൽഎയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞതെന്നും, തിരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക പരിശോധന മാത്രമാണ് നടന്നതെന്നും പോലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

പാലക്കാട് മോഡൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്തും സമാനമായ സംഭവം അരങ്ങേറിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടിയിൽ കള്ളപ്പണം കടത്തിയെന്ന് ആരോപിച്ച് ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവർ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് അർധരാത്രി റെയ്ഡ് നടത്തിയിരുന്നു. എന്നാൽ അന്നും ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.

പരിശോധനയോട് പൂർണ്ണമായി സഹകരിച്ചെന്നും അതിൽ പരാതിയില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കിയപ്പോൾ, അപമാനകരമായ പരിശോധനയ്ക്ക് ജനം മറുപടി നൽകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മറ്റ് വിഷയങ്ങൾ പറയാനില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് പെട്ടി പരിശോധന വിവാദമാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.