
വിമാനത്തിലെ ഏറ്റവും സുരക്ഷിത സീറ്റ് ഏതാണ്? 11A സീറ്റിലിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടപ്പോൾ ചർച്ചയാകുന്നത്
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 241 പേർ മരിച്ചപ്പോൾ, 11A എന്ന സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേഷ് എന്നയാൾ മാത്രം രക്ഷപ്പെട്ടത് വിമാനത്തിലെ സുരക്ഷിതമായ സീറ്റിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, വിമാനത്തിൽ സാർവത്രികമായി ഒരു ‘സുരക്ഷിത സീറ്റ്’ ഇല്ലെന്നും ഓരോ അപകടത്തിന്റെയും സ്വഭാവമനുസരിച്ച് അതിജീവന സാധ്യതകൾ മാറുമെന്നും വ്യോമയാന രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നപ്പോൾ, എമർജൻസി എക്സിറ്റിന് സമീപത്തായിരുന്നു തന്റെ 11A സീറ്റ് എന്നും, അതുവഴിയാണ് താൻ പുറത്തുകടന്നതെന്നുമാണ് വിശ്വാശ് കുമാർ പറഞ്ഞത്. എമർജൻസി എക്സിറ്റിന് സമീപം ഇരിക്കുന്നത് രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെങ്കിലും, അത് എല്ലായ്പ്പോഴും 11A ആകണമെന്നില്ല. കാരണം ഓരോ വിമാനത്തിന്റെയും ഘടനയും സീറ്റുകളുടെ ക്രമീകരണവും വ്യത്യസ്തമായിരിക്കും.
“ഓരോ അപകടവും വ്യത്യസ്തമാണ്, സീറ്റിന്റെ സ്ഥാനം നോക്കി അതിജീവന സാധ്യത പ്രവചിക്കാൻ കഴിയില്ല,” യുഎസ് ആസ്ഥാനമായുള്ള ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്റെ ഡയറക്ടർ മിച്ചൽ ഫോക്സ് പറഞ്ഞു.
പഠനങ്ങൾ പറയുന്നത്
1971 മുതലുള്ള വിമാനാപകടങ്ങളെക്കുറിച്ച് 2007-ൽ ‘പോപ്പുലർ മെക്കാനിക്സ്’ നടത്തിയ ഒരു പഠനത്തിൽ, വിമാനത്തിന്റെ പിൻഭാഗത്തിരിക്കുന്ന യാത്രക്കാർക്ക് അതിജീവന സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ചിറകുകൾക്ക് സമീപമുള്ള ഭാഗം കൂടുതൽ സുസ്ഥിരത നൽകുമെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സുരക്ഷാ നിർദ്ദേശങ്ങളുടെ പ്രാധാന്യം
വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്: ഒരു പ്രത്യേക സീറ്റ് തിരഞ്ഞെടുക്കുന്നതിനേക്കാൾ പ്രധാനം, വിമാനയാത്രയ്ക്ക് മുൻപുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. സീറ്റ് ബെൽറ്റ് എങ്ങനെ ശരിയായി ധരിക്കണം, അപകട സമയത്ത് എങ്ങനെ സ്വയം സുരക്ഷിതമാക്കാം (brace position), ഏറ്റവും അടുത്തുള്ള എമർജൻസി എക്സിറ്റ് ഏതാണ്, അവിടേക്ക് എത്ര സീറ്റുകളുടെ ദൂരമുണ്ട് (പുക നിറഞ്ഞാൽ വഴി കണ്ടെത്താൻ ഇത് സഹായിക്കും) തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് അതിജീവന സാധ്യത ഗണ്യമായി വർദ്ധിപ്പിക്കും.
കഴിഞ്ഞ വർഷം ജപ്പാനിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചപ്പോൾ, 379 യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടതിന് പിന്നിൽ ജീവനക്കാരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതും ലഗേജ് ഉപേക്ഷിച്ച് പുറത്തിറങ്ങിയതുമായിരുന്നു. അതിനാൽ, ഒരു പ്രത്യേക ‘മാന്ത്രിക സീറ്റിനായി’ തിരയുന്നതിനേക്കാൾ, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് വിദഗ്ധർ അടിവരയിടുന്നു.