News

ഐസക്കിനും എബ്രഹാമിനും പദവി ഉറപ്പാക്കാൻ ചട്ടം ഭേദഗതിവരുത്തി മുഖ്യമന്ത്രി; ഇല്ലാത്ത വകുപ്പിലെ നിയമനം നിയമവിധേയമാക്കി

ഇല്ലാത്ത ഡിപ്പാർട്ട്‌മെന്റിന്റെ പേരിൽ ഡോ.കെ.എം. എബ്രഹാം ക്യാബിനറ്റ് പദവിയും എക്‌സ് ഒഫീഷ്യോ സെക്രട്ടറി പദവിയും ഒരുമിച്ച് വഹിച്ചുവെന്നും, വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി മുൻ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിനെ നിയമിച്ചത് ഇല്ലാത്ത വകുപ്പിലാണെന്നും കണ്ടെത്തിയതോടെ ഇരുവരെയും രക്ഷിക്കാൻ മിന്നൽ നീക്കങ്ങൾ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഐസക്കിനും എബ്രഹാമിനും വേണ്ടി റൂൾസ് ഓഫ് ബിസിനസ്സിൽ സർക്കാർ ഭേദഗതി വരുത്തി.

കെ.എം. എബ്രഹാം, തോമസ് ഐസക്കിനെ ഉപദേശകനായി നിയമിച്ചത് എക്‌സ് ഒഫിഷ്യോ സെക്രട്ടറി എന്ന പേരിൽ നിയമപരമായി നിലവിൽ ഇല്ലാത്ത ഒരു പദവിയിൽ ഇരുന്നാണെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം ഹൈക്കോടതിക്ക് വ്യക്തമായതോടെയാണ് റൂൾസ് ഓഫ് ബിസിനസ് തിടുക്കപ്പെട്ട് ഭേദഗതി ചെയ്തത്.

സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തിയാണ് റൂൾസ് ഒഫ് ബിസിനസ് ഭേദഗതി ചെയ്തത്. ഇതുസംബന്ധിച്ച സർക്കാരിന്റെ ശുപാർശ കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചു. ഈ തസ്തികയിൽ സർക്കാരിന് പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാവും.

വിരമിച്ച ഒരു ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി 17ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ ഭരണചട്ടത്തിലെ 12-ാം ചട്ടം ഭേദഗതി ചെയ്തത്. ഇടുക്കിയിലായിരുന്ന ഗവർണർക്ക് ഇതുസംബന്ധിച്ച ഫയൽ ഓൺലൈനായി കൈമാറി അനുമതി നേടിയെടുക്കുകയായിരുന്നു. ഭരണച്ചട്ട ഭേദഗതി വിജ്ഞാപമിറക്കുന്നതോടെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് നിയമപരിരക്ഷയാവും.