
കൊച്ചി കപ്പലപകടം: MSCയുടെ മറ്റൊരു കപ്പൽ വിഴിഞ്ഞത്ത് തടഞ്ഞുവെക്കാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കൊച്ചി തീരത്ത് ചരക്കുകപ്പലായ ‘എംഎസ്‌സി എൽസ-3’ മുങ്ങിയ സംഭവത്തിൽ കപ്പൽ ഉടമകൾക്കെതിരെ നടപടി കടുപ്പിച്ച് ഹൈക്കോടതി. എൽസ-3 യുടെ ഉടമസ്ഥരായ എംഎസ്‌സി കമ്പനിയുടെ മറ്റൊരു കപ്പലായ ‘എംഎസ്‌സി മാനസ എഫ്’ വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞുവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
മുങ്ങിയ കപ്പലിലുണ്ടായിരുന്ന കശുവണ്ടി നഷ്ടപ്പെട്ടതിലൂടെ ആറ് കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കാണിച്ച് കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് നിർണായക ഉത്തരവ്. കപ്പൽ തടഞ്ഞുവെക്കാൻ വിഴിഞ്ഞം തുറമുഖ അധികൃതർക്ക് കോടതി നിർദേശം നൽകി.
ആറ് കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കെട്ടിവെക്കുകയാണെങ്കിൽ കപ്പൽ വിട്ടുനൽകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പണം കെട്ടിവെക്കാമെന്ന് എംഎസ്സി കമ്പനി കോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ബോണ്ട് ഹാജരാക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എംഎസ്‌സി എൽസ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നതിനെയും കോടതി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കമ്പനിയുടെ മറ്റൊരു കപ്പൽ തടയാൻ ഉത്തരവിട്ടിരിക്കുന്നത്.