
സെക്രട്ടേറിയറ്റിൽ ‘ശുദ്ധികലശം’; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ജാതീയ അധിക്ഷേപം എന്ന് പരാതി
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പട്ടികജാതിക്കാരിയായ ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയതിന് പിന്നാലെ സഹപ്രവർത്തകൻ ഇരിപ്പിടത്തിൽ ‘ശുദ്ധികലശം’ നടത്തിയതായി പരാതി. ഭരണപരിഷ്കാര വിജിലൻസ് സെല്ലിലെ ഓഫീസ് അറ്റൻഡന്റായിരുന്ന, കുറവർ സമുദായത്തിൽപ്പെട്ട കോന്നി സ്വദേശിനിയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനെതിരെ പട്ടികജാതി-പട്ടികവർഗ കമ്മിഷന് പരാതി നൽകിയത്.
താൻ ദേവസ്വം സെക്രട്ടറിയുടെ ഓഫീസിലേക്ക് സ്ഥലം മാറിപ്പോയ ശേഷം, താൻ ഉപയോഗിച്ചിരുന്ന മേശയും കസേരയും ശുചിയാക്കുകയും സഹപ്രവർത്തകരോട് ‘ശുദ്ധികലശം’ നടത്തിയെന്ന് പറയുകയും ചെയ്തതായാണ് പരാതിയിൽ ആരോപിക്കുന്നത്. മേയ് 30-ന് കമ്മിഷന് ലഭിച്ച പരാതിയിൽ, 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊതുഭരണവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിക്കാരിയും ആരോപണവിധേയനായ സെക്രട്ടേറിയറ്റ് അസിസ്റ്റന്റും ഭരണാനുകൂല സംഘടനയിലെ അംഗങ്ങളാണ്. ആരോപണവിധേയൻ സംഘടനയുടെ ഭാരവാഹി കൂടിയാണ്. സ്ഥലം മാറിപ്പോകും വരെ ഇയാൾ തന്നോട് മോശമായാണ് പെരുമാറിയിരുന്നതെന്നും, തസ്തികയിലെ വ്യത്യാസം കൊണ്ടാകാം ഇതെന്നാണ് ആദ്യം കരുതിയിരുന്നതെന്നും പരാതിക്കാരി പറയുന്നു. ഏപ്രിൽ ഒന്നിന് സ്ഥലം മാറിപ്പോയ ശേഷം, മറന്നുവെച്ച ബാഗ് എടുക്കാനായി പഴയ ഓഫീസിൽ തിരിച്ചെത്തിയപ്പോഴാണ് തനിക്കെതിരെ ‘ശുദ്ധികലശം’ നടത്തിയെന്ന പരാമർശം സഹപ്രവർത്തകരോട് പറയുന്നത് കേട്ടതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.