News

കൊച്ചി കപ്പലപകടം: ഷിപ്പിംഗ് കമ്പനിക്കെതിരെ പോലീസ് കേസെടുത്തു; ഉടമ ഒന്നാം പ്രതി

കൊച്ചി: അറബിക്കടലിൽ കൊച്ചി തീരത്തിന് സമീപം ‘എംഎസ്‌സി എൽസ-3‘ (MSC Elsa-3) എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തു. കപ്പലിന്റെ ഉടമസ്ഥരായ ഷിപ്പിംഗ് കമ്പനിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കപ്പലിന്റെ ക്യാപ്റ്റൻ (ഷിപ്പ് മാസ്റ്റർ) രണ്ടാം പ്രതിയും മറ്റ് ജീവനക്കാർ (ക്രൂ) മൂന്നാം പ്രതിയുമാണ്.

സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ പരാതിയെത്തുടർന്നാണ് നടപടി. മനുഷ്യജീവനും പരിസ്ഥിതിക്കും അപകടകരമായ വസ്തുക്കൾ കയറ്റിയ കപ്പൽ അലക്ഷ്യമായി കൈകാര്യം ചെയ്തതിലൂടെ വലിയ പാരിസ്ഥിതിക നാശനഷ്ടം സംഭവിച്ചുവെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

സ്ഫോടക വസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ, മറ്റ് രാസവസ്തുക്കൾ എന്നിവ കടലിൽ വീണത് ഗുരുതരമായ മലിനീകരണത്തിന് കാരണമായതായി പരാതിയിൽ പറയുന്നു. ഇത് മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുകയും ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം പ്രതിസന്ധിയിലാക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു.