
കണ്ടെയ്‌നർ പൊട്ടിത്തെറിച്ചു, കൂടുതൽ സ്ഫോടനങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: കേരള തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ) അകലെ ചരക്കുകപ്പലിന് തീപിടിച്ച് കണ്ടെയ്‌നർ പൊട്ടിത്തെറിച്ചു. ഇനിയും സ്ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ രജിസ്ട്രേഷനിലുള്ള ‘വാൻ ഹായ് 503’ എന്ന കപ്പലിലാണ് ഇന്ന് രാവിലെ ഒൻപതരയോടെ അപകടമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്.
വൻ തീപിടിത്തമാണ് കപ്പലിലുണ്ടായതെന്ന് വ്യോമസേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. തീ അണയ്ക്കാനുള്ള പ്രാഥമിക ശ്രമങ്ങൾ പരാജയപ്പെട്ടു. തീപിടിക്കുന്നതും അപകടകരവുമായ വസ്തുക്കൾ കപ്പലിൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ആശങ്ക വർധിപ്പിക്കുന്നു. 20-ഓളം കണ്ടെയ്‌നറുകൾ ഇതിനോടകം കടലിൽ പതിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് ഈ മേഖലയിലൂടെ പോകുന്ന മറ്റ് കപ്പലുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
രക്ഷാപ്രവർത്തനം ഊർജിതം
ചൈന, മ്യാൻമർ, ഇന്തൊനീഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. തീപിടിത്തത്തെ തുടർന്ന് 18 പേർ കടലിലേക്ക് ചാടി. ഇവർ രക്ഷാബോട്ടുകളിൽ സുരക്ഷിതരാണെന്നാണ് വിവരം. പലർക്കും പൊള്ളലേറ്റതായും സൂചനയുണ്ട്. ഇന്ത്യൻ നാവികസേനയുടെ ‘ഐഎൻഎസ് സൂറത്ത്’ എന്ന കപ്പൽ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. തീരസംരക്ഷണ സേനയുടെ അഞ്ച് കപ്പലുകൾ കൂടി രക്ഷാദൗത്യത്തിൽ പങ്കുചേരും. തൊഴിലാളികളെ തീരത്തെത്തിച്ചാൽ അടിയന്തര ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

270 മീറ്റർ നീളമുള്ള കപ്പലിന് 20 വർഷം പഴക്കമുണ്ട്. ജൂൺ 7-ന് കൊളംബോയിൽ നിന്ന് പുറപ്പെട്ട കപ്പൽ, നാളെ (ജൂൺ 10) രാവിലെ ഒൻപതരയോടെ മുംബൈയിലെ ജവാഹർലാൽ നെഹ്‌റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. ഏകദേശം 650 കണ്ടെയ്‌നറുകൾ കപ്പലിൽ ഉണ്ടായിരുന്നതായാണ് വിവരം.