
പാകിസ്താനിൽ രൂക്ഷമായ ജലക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും
ഇസ്ലാമാബാദ്: ഇന്ത്യയുമായി കൊമ്പുകോർത്ത പാകിസ്താൻ അതീവ ഗുരുതരമായ ഇരട്ട പ്രതിസന്ധിയിലൂടെയാണ് ഇപ്പോള് കടന്നുപോകുന്നത്. രൂക്ഷമായ ജലക്ഷാമവും തകർന്നടിയുന്ന സാമ്പത്തിക വ്യവസ്ഥയും ആ രാജ്യത്തെ ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. 24 കോടിയിലധികം വരുന്ന ജനം വലിയൊരു വിപത്തിലേക്കാണ് ഉറ്റുനോക്കുന്നത്.
രാജ്യത്തിന്റെ ജീവനാഡിയായ സിന്ധു നദി അതിവേഗം വറ്റിവരളുകയാണ്. പാകിസ്താന്റെ പ്രധാന ജലസംഭരണികളായ മംഗ്ല, ടർബേല അണക്കെട്ടുകളിൽ നിലവിൽ പകുതിയിൽ താഴെ മാത്രമാണ് ജലമുള്ളത്. നിർണായകമായ ഗോതമ്പു പോലുള്ളവയുടെ വിളവെടുപ്പ് കാലം ആരംഭിക്കാനിരിക്കെ, ജലനിരപ്പ് അപകടകരമായ രീതിയിൽ താഴുന്നത് പാകിസ്താനിലെ കർഷകർക്ക് വെല്ലുവിളിയാണ്. നെല്ല്, പരുത്തി, കരിമ്പ് തുടങ്ങിയ പ്രധാന കാർഷിക വിളകൾ നാശത്തിന്റെ വക്കിലാണ്. ഇത് ഭക്ഷ്യസുരക്ഷയെയും കയറ്റുമതി വരുമാനത്തെയും സാരമായി ബാധിക്കും. നിലവിൽ മറ്റൊരു സാമ്പത്തിക ആഘാതം കൂടി താങ്ങാൻ ആ രാജ്യത്തിന് ശേഷിയില്ലാത്ത അവസ്ഥയാണ്.
പാകിസ്താന്റെ ധാന്യപ്പുരയായ പഞ്ചാബ് പ്രവിശ്യയാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം ജലലഭ്യത ഇവിടെ കുറഞ്ഞു. വേനൽച്ചൂട് പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉത്പന്നങ്ങളുടെ വിലയിടിവും ഉത്പാദനച്ചെലവിലെ വർധനയും കർഷകരുടെ വാങ്ങൽ ശേഷി ഗണ്യമായി കുറച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ട്രാക്ടർ വിൽപ്പനയിലുണ്ടായ കുത്തനെ ഇടിവ് ഇതിന് തെളിവാണ്.
വരാനിരിക്കുന്ന ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള വിപണികളിലും ആശങ്ക പ്രകടമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൃഗങ്ങളുടെ വില ഏതാണ്ട് ഇരട്ടിയായി. ഒരു ലക്ഷം രൂപയുണ്ടായിരുന്ന ബലി മൃഗത്തിന് ഇപ്പോൾ രണ്ട് ലക്ഷം രൂപയാണ് വില. കച്ചവടക്കാർ വില കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും ഇത് സാധാരണക്കാരെ ഏറെ വലയ്ക്കുന്നുവെന്നും ജനങ്ങൾ പറയുന്നു.
അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ ഖാരിഫ് വിളകളുടെ വിതയ്ക്കലിനെ സാരമായി ബാധിക്കുമെന്നും, മൺസൂൺ വൈകുന്നത് പല കർഷകർക്കും തിരിച്ചടിയാകുമെന്നും ഇൻഡസ് റിവർ സിസ്റ്റം അതോറിറ്റി (ഇർസ) മുന്നറിയിപ്പ് നൽകുന്നു. കാർഷികോത്പാദനത്തിലുണ്ടാകുന്ന ഏത് കുറവും വിദേശനാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. കടക്കെണിയും ഐ.എം.എഫ് സഹായവും കൊണ്ട് ഇതിനോടകം തകർന്ന അവസ്ഥയിലാണ് പാകിസ്താന്റെ വിദേശനാണ്യ ശേഖരം.
സഹായത്തിനായി യാചിക്കേണ്ടി വരുന്നതിലെ അപമാനം ഇനി തുടരാനാവില്ലെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ സമ്മതിക്കുന്നു. ചൈന, സൗദി അറേബ്യ, തുർക്കി, ഖത്തർ, യു.എ.ഇ തുടങ്ങിയ സൗഹൃദ രാജ്യങ്ങൾ പാകിസ്താനുമായി വ്യാപാരം, വാണിജ്യം, നൂതനാശയങ്ങൾ എന്നിവയിൽ സഹകരിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും അല്ലാതെ സഹായം പ്രതീക്ഷിച്ചല്ല തങ്ങൾ അങ്ങോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വർധിച്ചുവരുന്ന ദാരിദ്ര്യത്തെയും ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളെയും കുറിച്ച് ലോകബാങ്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടുന്നതിനാലും സഖ്യകക്ഷികൾ സാമ്പത്തിക സഹായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാലും ലക്ഷക്കണക്കിന് ആളുകൾ പട്ടിണി നേരിടുകയാണ്. പാകിസ്താന്റെ ഭാവി അനിശ്ചിതത്വത്തിന്റെ കരിനിഴലിലാണെന്നാണ് നിലവിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.