
ഡോ. ബി. അശോകിന്റെ നിയമനം റദ്ദാക്കി; സർക്കാർ ഉത്തരവിന് കേന്ദ്ര ട്രൈബ്യൂണലിന്റെ സ്റ്റേ
തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി.അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കി. ഈ നിയമനത്തിനെതിരെ ഡോ. ബി. അശോക് തന്നെ നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ നിർണായക ഇടപെടൽ.
കൃഷിവകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിച്ചുവരവെയാണ് ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാനായി മാറ്റി നിയമിച്ചത്. എന്നാൽ, കേഡർ തസ്തികയിൽ നിന്ന് മറ്റൊരു തസ്തികയിലേക്ക് മാറ്റുമ്പോൾ ഉദ്യോഗസ്ഥന്റെ സമ്മതപത്രം വാങ്ങണമെന്ന മാനദണ്ഡം സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ട്രൈബ്യൂണലിനെ സമീപിച്ചത്.
നേരത്തെ, സർക്കാർ നടപടി ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സ്ഥലംമാറ്റം ഇതിനോടകം പ്രാബല്യത്തിലായെന്നും ഡോ. അശോകിന് പകരം ടിങ്കു ബിസ്വാളിന് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധികചുമതല നൽകിയെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചെങ്കിലും, ഈ വാദം അംഗീകരിക്കപ്പെട്ടില്ല.
1954ലെ അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളുടെയും ലംഘനമാണ് ഈ സ്ഥലംമാറ്റമെന്നായിരുന്നു ഡോ. ബി. അശോകിന്റെ പ്രധാന വാദം. ഈ വാദങ്ങൾ പരിഗണിച്ചാണ് ട്രൈബ്യൂണൽ ഇപ്പോൾ നിയമന ഉത്തരവ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്.