NewsPolitics

പി.വി. അൻവറെ പാഠം പഠിപ്പിച്ച് വി.ഡി. സതീശൻ: നിലമ്പൂരിലെ പിടിവാശികള്‍

കേരള രാഷ്ട്രീയത്തിലെ പിടിവാശിക്കാരനായ കുട്ടിയാണ് പിവി അൻവർ. താൻ പറയുന്നത് നടക്കണമെന്നതിന് വിരട്ടാനും വിലപേശാനും യാതൊരു മടിയുമില്ല. ഇനിയിപ്പോ താനിക്ക് കിട്ടേണ്ട കാര്യത്തിന് കുളം കലക്കാൻ ആണെങ്കില്‍ അതിനും അൻവർ തയ്യാറാണ്. പക്ഷേ അത് കോൺഗ്രസിനോട് വേണ്ട എന്ന ഒരു ചെറിയ പാഠം പഠിപ്പിച്ചിരിക്കുകയാണ് കോൺഗ്രസും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.

നിലമ്പൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് യുഡിഎഫ് പ്രവേശനം, ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് അല്ലാത്ത ഒരു സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ തനിക്ക് മാത്രം താൽപര്യമുള്ള ഒരാൾ.. ഇതൊക്കെയായിരുന്നു പിവി അൻവറിന്റെ ഡിമാന്റുകൾ. എന്നാൽ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. തൽക്കാലത്തേക്ക് യുഡിഎഫിനും കോൺഗ്രസിനും ചില രീതികളുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് മുന്നോട്ടുപോകുകയായിരുന്നു നേതൃത്വം ചെയ്തത്.

ഇതോടെ പിവി അൻവർ ഉടക്കി, പക്ഷേ കാര്യമുണ്ടായില്ല.. ഷൗക്കത്ത് സ്ഥാനാർത്ഥിയായി. ഇനി ഇക്കാര്യത്തിൽ ഒരു മാറ്റം വരുത്താൻ എഐസിസി നേതൃത്വത്തെ കാണുമെന്നാണ് അൻവർ പ്രഖ്യാപിച്ചിരിക്കുന്നത്. അല്ലെങ്കിൽ മറ്റ് വഴി നോക്കുമെന്ന്. ചിലപ്പോൾ വീണ്ടും മത്സരിക്കുക തന്നെ ചെയ്‌തേക്കും. അൻവറിന്റെ പിടിവാശിയുടെ പ്രധാന കാരണം 2026ലെ നിയമസഭ തെരഞ്ഞെടുപ്പാണ്. ആ സമയത്ത് തനിക്ക് മത്സരിക്കാൻ ഒരു ഉറച്ച് സീറ്റും അതിന് യുഡിഎഫിന്റെ പിന്തുണയും എന്നതാണ് അൻവർ കണക്കുകൂട്ടുന്നത്. കോൺഗ്രസും ഇത് തന്നെയാണ് മുൻകൂട്ടി കാണുന്നത്. അവർക്കും സാധ്യമാകുന്ന സീറ്റിലൊക്കെ ജയിക്കണം, അതിന് അൻവർ ഒരു കോടാലി ആകാൻ പാടില്ല.

അൻവറിന്റെ പ്രധാന ആവശ്യം തൃണമുൽ കോൺഗ്രസിനെ യുഡിഎഫിലെടുക്കണം എന്നതാണ്. അതും അസോസിയേറ്റ് മെംബർ അല്ല ഘടകക്ഷിയായി തന്നെ ഉൾപ്പെടുത്തണം. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനെ എതിർക്കുന്ന തൃണമുൽ കോൺഗ്രസിനെ കേരളത്തിലെ മുന്നണിയിലെടുത്താൻ അതിനുള്ള മറുപടി കോൺഗ്രസ് രാജ്യമൊട്ടാകെ പറയേണ്ടി വരും.. അതാണ് ഒന്നാമത്തെ കാര്യം

ആര്യാടൻ ഷൗക്കത്ത് അല്ലാത്ത ഒരു സ്ഥാനാർത്ഥി എന്ന് അൻവർ പറയുന്നതിന് കാരണം അതിനേക്കാൾ ദുർബലനായ ഒരു സ്ഥാനാർത്ഥിയാണ് വരുന്നതെങ്കിൽ 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ തനിക്കു യുഡിഎഫിന്റെ ഘടകക്ഷിയെന്ന നിലയിൽ നിലമ്പൂർ സീറ്റ് തന്നെ മത്സരിക്കാൻ ആവശ്യപ്പെടാം.. അതാണ് രണ്ടാമത്തെ കാര്യം..

അൻവർ പറയുന്ന ഒരു സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിച്ചാൽ ഇനി എല്ലാ കാര്യത്തിലും അൻവർ പറയുന്നത് മാത്രം കേൾക്കേണ്ടി വരും.. അതാണ് മൂന്നാമത്തെ കാര്യം.. ഇങ്ങനെ അൻവറിനെ കൂടെ നിർത്തിയാലുള്ള പ്രത്യാഘാതങ്ങൾ കൂടി കോൺഗ്രസ് കാര്യമായി പരിഗണിക്കുന്നുണ്ട്.

നിലമ്പൂരിൽ പിവി അൻവർ കൂടെ നിന്നാൽ നല്ലത്, കൂടെ നിന്നില്ലെങ്കിൽ അതും നല്ലത് എന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. കാരണം കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് അൻവർ എംഎൽഎ ആയിരുന്നത്. ഇനി വരുന്ന തെരഞ്ഞെടുപ്പിലും അൻവറിനെ നേരിടാൻ തന്നെയായിരുന്നു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തയ്യാറെടുപ്പുകൾ. പിന്നീട് അൻവറിന് പിണറായിയോടുള്ള സ്‌നേഹം കുറഞ്ഞുപോയി എന്ന കാരണം കൊണ്ടുമാത്രം വന്ന ഉപതെരഞ്ഞെടുപ്പിൽ അതിന് കാരണഭൂതനായ ഒരാളുടെ സമ്മർദ്ദത്തിന് വഴങ്ങി വർഷങ്ങളായുള്ള ഒരുക്കങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്നതാണ് നിലമ്പൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഇടഞ്ഞ പി.വി. അൻവറിനെ ഒതുക്കത്തിൽ അവഗണിച്ച് മുന്നോട്ടുപോകുകയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം.

മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെക്കണ്ട് അൻവർ ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ കാരത്തോട്ടെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തി അൻവർ 15 മിനിറ്റോളം ചർച്ച നടത്തിയിരുന്നു. സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാമും ഉണ്ടായിരുന്നു. നിലവിലെ പ്രശ്‌നങ്ങൾ കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞുവെന്നും തുടക്കംമുതലേ തന്റെ രാഷ്ട്രീയനിലപാടുകളോട് സൗഹൃദസമീപനം സ്വീകരിച്ചവരാണ് ലീഗും കുഞ്ഞാലിക്കുട്ടിയുമെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അൻവർ പ്രതികരിച്ചു. പക്ഷേ, മധ്യസ്ഥനാകാനില്ലെന്ന നിലപാടായിരുന്നു മുസ്ലിം ലീഗിന്. ഒരുവേള ലീഗിന്റെ സീറ്റ് വിട്ടുകൊടുത്ത് അൻവറിനെ കൂടെ നിർത്തുമെന്നൊക്കെ വാർത്തകൾ പരന്നെങ്കിലും നിലവിൽ അത്തരമൊരു മഹാമനസ്‌കതയൊന്നും മുസ്ലീം ലീഗ് ആലോചിക്കുന്നില്ല. യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗ് ചങ്ക് പറിച്ച് കൊടുക്കും എന്നുവെച്ച് ചോദിക്കുന്നത് എല്ലാം അങ്ങ് തന്നുകൊള്ളണമെന്നില്ലെന്നും ലീഗ് അൻവറിനെ ഓർമ്മപ്പെടുത്തുകയാണ്.