News

വിലക്കയറ്റത്തിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ ഉയർന്ന പണപ്പെരുപ്പം

കൊച്ചി: രാജ്യത്ത് കഴിഞ്ഞ ഒരു വർഷക്കാലയളവിലെ (2024 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെ) പണപ്പെരുപ്പ നിരക്കിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ. ഈ കാലയളവിൽ ദേശീയ ശരാശരിയേക്കാൾ ഉയർന്ന നിരക്കിലാണ് കേരളത്തിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രേഖപ്പെടുത്തിയത്. രാജ്യത്തെ ശരാശരി പണപ്പെരുപ്പം 4.51 ശതമാനമായിരുന്നപ്പോൾ കേരളത്തിലിത് 5.88 ശതമാനമായിരുന്നു.

ഭക്ഷണ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് കേരളത്തിലെ പണപ്പെരുപ്പ നിരക്ക് ഉയർന്നുനിൽക്കാൻ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലാണ് വിലക്കയറ്റം കൂടുതൽ രൂക്ഷമായി അനുഭവപ്പെട്ടതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025 ഫെബ്രുവരിയിലാണ് കേരളത്തിൽ ഈ കാലയളവിലെ ഏറ്റവും ഉയർന്ന പ്രതിമാസ പണപ്പെരുപ്പമുണ്ടായത് – 7.31 ശതമാനം.

പണപ്പെരുപ്പ നിരക്കിൽ കേരളത്തിന് തൊട്ടുപിന്നിൽ 5.79 ശതമാനവുമായി ബിഹാറാണ് രണ്ടാമത്. ഒഡിഷ (5.72%), ഛത്തീസ്ഗഢ് (5.57%) എന്നീ സംസ്ഥാനങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. അതേസമയം, പട്ടികയിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത് ഡൽഹിയിലാണ്, 2.35 ശതമാനം. 3.47 ശതമാനവുമായി തെലങ്കാനയാണ് ഡൽഹിക്ക് തൊട്ടുമുകളിൽ. 2024 ഏപ്രിലിൽ 5.68 ശതമാനമുണ്ടായിരുന്ന തെലങ്കാനയിലെ പണപ്പെരുപ്പ നിരക്ക് 2025 ഏപ്രിലിൽ 1.26 ശതമാനമായി കുറഞ്ഞത് ശ്രദ്ധേയമാണ്.

കർണാടകയിൽ കഴിഞ്ഞ ഒരു വർഷം മുഴുവനും പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തിന് മുകളിലായിരുന്നു, 2024 മേയിലാണ് ഇക്കാലയളവിലെ ഉയർന്ന നിരക്കായ 6.11 ശതമാനം രേഖപ്പെടുത്തിയത്. താരതമ്യേന ഉയർന്ന പണപ്പെരുപ്പമുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹരിയാണ (5.08%), ഉത്തർപ്രദേശ് (5.08%), തമിഴ്‌നാട് (4.54%) എന്നിവയും ഉൾപ്പെടുന്നു.