News

ആശ്രിത നിയമനം: തൽസ്ഥിതി തുടരാൻ നിർദേശം; കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ ആശ്രിത നിയമന പദ്ധതി പ്രകാരം ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി) തസ്തികയിൽ നിയമിക്കപ്പെട്ടവരുടെ എണ്ണമെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ. കേസിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ച സുപ്രീം കോടതി, എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഓരോ വകുപ്പിലെയും ഒഴിവുകളുടെ അഞ്ച് ശതമാനമാണ് ആശ്രിത നിയമനത്തിനായി സംവരണം ചെയ്തിട്ടുള്ളത്. ഈ പരിധി കവിഞ്ഞ് നിയമനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഹൈക്കോടതി കണക്കെടുപ്പിന് ഉത്തരവിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജികൾ പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഈ നിർദേശം.

അഞ്ച് ശതമാനം ക്വാട്ടയിൽ കൂടുതൽ നിയമിക്കപ്പെട്ടവരെ ഇതിനായി പുതുതായി സൃഷ്ടിക്കുന്ന താൽക്കാലിക തസ്തികകളിലേക്ക് മാറ്റണമെന്നും, ഭാവിയിൽ ഒഴിവുകൾ വരുമ്പോൾ ഇവരെ സ്ഥിരപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസ വകുപ്പുകളിൽ ആശ്രിത നിയമനം ലഭിച്ച ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് വാദിച്ചു. നിലവിലുള്ള ഉദ്യോഗസ്ഥരെ താൽക്കാലിക തസ്തികകളിലേക്ക് മാറ്റുന്നത് അവരുടെ സീനിയോറിറ്റിയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

ഈ വാദങ്ങൾ പരിഗണിച്ചാണ് സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചുകൊണ്ട് തൽസ്ഥിതി തുടരാൻ നിർദേശിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ ഇനി വിശദമായ വാദം കേട്ട ശേഷമാകും അന്തിമ വിധി പുറപ്പെടുവിക്കുക.