CricketSports

ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് നായകൻ; കരുൺ നായർ എട്ട് വർഷത്തിന് ശേഷം ടീമിൽ

മുംബൈ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. യുവതാരം ശുഭ്മാൻ ഗിൽ ടീമിനെ നയിക്കും. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ. വിരാട് കോഹ്‌ലിയും രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ടീം എന്ന നിലയിൽ ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്.

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, 33-കാരനായ കരുൺ നായർ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി എന്നതാണ് പ്രധാന സവിശേഷത. 2017 മാർച്ചിൽ ഓസ്ട്രേലിയക്കെതിരെയാണ് കരുൺ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.

അതേസമയം, പേസർ മുഹമ്മദ് ഷമി, ബാറ്റർ ശ്രേയസ് അയ്യർ എന്നിവർക്ക് ടീമിൽ ഇടം കണ്ടെത്താനായില്ല. മുഹമ്മദ് ഷമിക്ക് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നും താരത്തിന് ജോലിഭാരം കൂടുതലാണെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി. ഇതാണ് ഷമിയെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടെസ്റ്റ് ടീം:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ബി. സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ്, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.