News

കപിൽ സിബലിന് 46.50 ലക്ഷം; സ്വർണ്ണക്കടത്തുകേസിൽ ഇ.ഡിക്കെതിരെ കേരളം ചെലവാക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ

തിരുവനന്തപുരം: നയതന്ത്ര ചാനലുകൾ വഴി സ്വർണ്ണം കടത്തിയ കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റാതിരിക്കാൻ പിണറായി സർക്കാർ ചെലവാക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇ.ഡിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന് വേണ്ടി ഹാജരായ കപിൽ സിബൽ ഒരു സിറ്റിംഗിന് വാങ്ങുന്നത് 15.50 ലക്ഷം രൂപയാണ്.

ഈ കേസിൽ 2024 നവംബർ മാസത്തിൽ സുപ്രീംകോടതിയിൽ ഹാജരായതിന് 15.50 ലക്ഷം രൂപ ഇപ്പോൾ അനുവദിച്ചു. ഇതിന് മുമ്പ് രണ്ടുതവണ ഹാജരായതിന് അനുവദിച്ച 31 ലക്ഷം ഉൾപ്പെടെ ഇതുവരെ 46.50 ലക്ഷം രൂപയാണ് സ്വർണ്ണക്കടത്തുകേസിൽ ഇ.ഡിക്കെതിരെ ഹാജരാകാൻ വേണ്ടി മാത്രം കപിൽ സിബലിന് വക്കീൽ ഫീസായി നൽകിയിട്ടുള്ളത്.

2022 ഒക്ടോബർ 1 നാണ് ഇ.ഡിയുടെ നീക്കത്തിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗേജിൽ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തതാണ് വിവാദമായ സ്വർണ്ണ കടത്ത് കേസിന്റെ തുടക്കം.

എറണാകുളത്തെ മജിസ്‌ട്രേറ്റ് കോടതിയിൽ സെക്ഷൻ 164 പ്രകാരം സ്വപ്‌ന സുരേഷ് രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് കേസിന്റെ ഗതി മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ തിരിഞ്ഞത്.

മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് പല തവണ ബിരിയാണി പാത്രങ്ങൾ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടു പോയി എന്നും സ്വപ്‌ന പറഞ്ഞു. സ്വപ്‌നയുടെ മൊഴി മുദ്ര വച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് ട്രാൻസ്ഫർ ഹർജിയിൽ ഇ.ഡി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ഗുരുതര ആരോപണങ്ങൾ സ്വപ്‌ന സുരേഷ് ഉന്നയിച്ചിരുന്നു.

സുപ്രീം കോടതിയിൽ നിന്ന് പരാമർശം ഉണ്ടായാൽ സർക്കാർ പ്രതിരോധത്തിലാകും. പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്ന് രാജി വയ്ക്കണമെന്ന ആവശ്യം ഉയരും. ഇതോടെയാണ് ഇ.ഡിയെ പ്രതിരോധിക്കാൻ സർക്കാരും കക്ഷി ചേർന്നത്. കേസിൽ തടസ ഹർജി നൽകിയ എം ശിവശങ്കറിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് ഹാജരായത്.

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട കള്ള പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പോലിസും ജയിൽ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി സുപ്രീംകോത്രിയിൽ ഫയൽ ചെയ്ത ട്രാൻസ്ഫർ പെറ്റീഷനിൽ ഇ.ഡി കുറ്റപ്പെടുത്തിയിരുന്നു. മടിയിൽ കനമില്ലെങ്കിൽ ഭയക്കേണ്ട കാര്യമില്ലല്ലോ. കേരള സർക്കാരിന് ഭയം ഉള്ളത് കൊണ്ട് കപിൽ സിബലിന് ലക്ഷങ്ങൾ നൽകി സുപ്രീം കോടതിയിൽ ഇറക്കിയെന്നായിരുന്നു ഇക്കാര്യത്തിലുള്ള വിമർശനം.

എന്തായാലും കപിൽ സിബലിന് കോള് തന്നെ. കടമെടുപ്പ് പരിധിയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരളം നൽകിയ കേസിൽ ഹാജരായതും കപിൽ സിബൽ തന്നെ. 90.50 ലക്ഷം രൂപ ഇതുവരെ കടമെടുപ്പ് കേസിൽ കപിൽ സിബലിന് ഫീസായി കൊടുത്തു. സ്വർണ്ണ കടത്ത കേസിലെ 46.5 ലക്ഷവും കൂടിയായതോടെ രണ്ട് കേസുകളിൽ മാത്രം കപിൽ സിബലിന് ഇതുവരെ ഫീസ് നൽകിയത് 13,700,000 രൂപയാണ്.