Kerala Government News

മെഡിസെപ്: നിലവിലെ കരാർ നീട്ടാൻ സാധ്യത

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ നിലവിലെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ആലോചന. പുതിയ കരാറിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നതിനാലാണ് ഈ നീക്കം.

നിലവിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് മെഡിസെപ്പിന്റെ നടത്തിപ്പുകാർ. ജൂൺ 30-നാണ് ഇപ്പോഴത്തെ കരാർ അവസാനിക്കുന്നത്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.

മെഡിസെപ്പിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമൻ തലവനായ വിദഗ്ധ സമിതി സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിൽ പ്രധാനമായും ശുപാർശ ചെയ്യുന്നത് നിലവിലെ പ്രീമിയം 500 രൂപയിൽ നിന്ന് 750 രൂപയായി വർദ്ധിപ്പിക്കണമെന്നാണ്. കൂടാതെ, ജീവനക്കാരുടെ ശമ്പളത്തിനനുസരിച്ച് പ്രീമിയം നിശ്ചയിക്കുന്നതിനെക്കുറിച്ചും പഠിക്കണമെന്ന് സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെയും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെയും ആനുകൂല്യങ്ങളുമായി മെഡിസെപ്പിനെ താരതമ്യം ചെയ്ത സമിതി, മെഡിസെപ്പിലെ ചികിത്സാ പാക്കേജുകൾ കുറവാണെന്നും അത് വർദ്ധിപ്പിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ റിപ്പോർട്ട് സ്വീകരിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശകൾ ധനവകുപ്പിലെ ഉദ്യോഗസ്ഥർ പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി അറിയിച്ചു.