
പിണറായി സർക്കാരിന്റെ കുടിശിക 2 ലക്ഷം കോടി കവിഞ്ഞു; ഉമ്മൻ ചാണ്ടി കാലത്ത് 4600 കോടിയെന്ന് തോമസ് ഐസക്ക്; 44 ഇരട്ടി വർധന
തിരുവനന്തപുരം: കേരളത്തിന്റെ കടബാധ്യത ആറ് ലക്ഷം കോടി രൂപയിലേക്ക് ഉയർന്നതിനോടൊപ്പം വിവിധ വിഭാഗങ്ങൾക്കായി നൽകാനുള്ള കുടിശിക മാത്രം രണ്ട് ലക്ഷം കോടി കവിഞ്ഞതായി കണക്കുകള്. പിണറായി വിജയൻ സർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണകാലയളവിലാണ് ഈ ഭീമമായ കുടിശിക രൂപപ്പെട്ടിരിക്കുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം, വിവിധ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക രണ്ട് ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. ഇതിൽ ഏറ്റവും വലിയ തുക ജീവനക്കാർക്കും പെൻഷൻകാർക്കുമായി നൽകാനുള്ളതാണ്, ഏകദേശം ഒരു ലക്ഷം കോടി രൂപ.
അതേസമയം, 2016-ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ സംസ്ഥാനത്തിന്റെ കുടിശിക വെറും 4600 കോടി രൂപയായിരുന്നു എന്ന് പിന്നീട് ധനമന്ത്രിയായ ഡോ.ടി.എം. തോമസ് ഐസക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയതാണ്. 2016 ജൂണിലാണ് തോമസ് ഐസക്ക് നിയമസഭയിൽ ഈ കണക്കുകൾ അവതരിപ്പിച്ചത്.
തോമസ് ഐസക്ക് അന്ന് നൽകിയ മറുപടി പ്രകാരം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ കുടിശികയുടെ വിശദാംശങ്ങൾ ഇങ്ങനെയായിരുന്നു:
- കരാറുകാർക്കും ബിൽ റീ ഡിസ്കൗണ്ടിംഗ് ഇനത്തിൽ ബാങ്കിനും നൽകേണ്ടിയിരുന്നത് 1600 കോടി രൂപ.
- പെൻഷൻ കുടിശിക ഇനത്തിൽ 1000 കോടി രൂപ.
- വിവിധ വകുപ്പുകൾക്കും മറ്റും നൽകാനുള്ള ബില്ലുകൾ ഇനത്തിൽ 2000 കോടി രൂപ.
- ഇങ്ങനെയാണ് ആകെ 4600 കോടി രൂപയുടെ കുടിശിക അന്നുണ്ടായിരുന്നത്.
ഇത് കൂടാതെ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ക്ഷേമനിധികൾ, ബോർഡുകൾ തുടങ്ങിയവയിൽ നിന്നും 1365 കോടി രൂപ ഉമ്മൻ ചാണ്ടി സർക്കാർ സ്ഥിര നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് തന്റെ മറുപടിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കൂടി ചേർത്താൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ആകെ ബാധ്യത 5965 കോടി രൂപ വരുമെന്നാണ് ഐസക്കിന്റെ അന്നത്തെ നിയമസഭയിലെ രേഖപ്പെടുത്തിയ മറുപടി.
ക്ഷേമനിധികളിൽ നിന്നും ബോർഡുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് എല്ലാ സർക്കാരുകളുടെയും പതിവാണെങ്കിലും, ഈ ഇനത്തിൽ പിണറായി സർക്കാരിന്റെ കാലത്തെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറഞ്ഞത് 50,000 കോടി രൂപയെങ്കിലും കവിയുമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ചകൾക്ക് ഉദാഹരണമായി, ലോക ബാങ്കിൽ നിന്ന് കാർഷിക മേഖലക്ക് ലഭിച്ച പണം പോലും ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അടുത്തിടെ വകമാറ്റിയതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ കണക്കുകൾ പരിശോധിക്കുമ്പോൾ, തോമസ് ഐസക്ക് തന്നെ നിയമസഭയിൽ വെച്ച കണക്ക് പ്രകാരമുള്ള ഉമ്മൻ ചാണ്ടി കാലത്തെ കുടിശികയുടെ ഏകദേശം 44 ഇരട്ടിയിലധികം കുടിശികയാണ് പിണറായി സർക്കാർ നിലവിൽ വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാകുന്നു. സർക്കാരിന്റെ ധൂർത്തും അശാസ്ത്രീയമായ സാമ്പത്തിക കൈകാര്യവും ആണ് ഈ ഭീമമായ കടബാധ്യതയ്ക്കും കുടിശികയ്ക്കും കാരണമെന്നാണ് പ്രധാന വിമർശനം.