News

കേരളീയം, നവകേരള സദസ് ഇപ്പോൾ മെസിയും ! ഖജനാവ് കാലിയായതോടെ സ്പോൺസർമാരുടെ പിന്നാലെ പിണറായിയും ബാലഗോപാലും

കേരളത്തിലാകെ കടമാണെന്ന് പറയുന്ന ചില ആളുകളുണ്ട്. വസ്തുതകളോ ഡാറ്റകളോ അവർക്ക് വിഷയമല്ല.കേരളം വളരുകയാണ്. സംസ്ഥാനം ഈ വർഷം പാസ്സാക്കിയത് 2 ട്രില്യൺ ബജറ്റ് ആണ്. കേരളത്തിന്റെ തനതു വരുമാനം 1 ട്രില്യൺ ആകുന്നു – ധനമന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ വാക്കുകളാണിവ.

ഈ വർഷം പാസാക്കിയത് 2 ട്രില്യൺ ബജറ്റ് ആണെന്നാണ് ബാലഗോപാലിൻ്റെ അവകാശ വാദം. 2 ട്രില്യൺ എന്നാൽ 2 ലക്ഷം കോടി. തനത് വരുമാനം 1 ലക്ഷം കോടിയെന്നും ബാലഗോപാൽ അവകാശപ്പെടുന്നു. ബാലഗോപാൽ എഴുതി കൊടുത്തത് മുഖ്യമന്ത്രിയും ചില ഇടങ്ങളിൽ പ്രസംഗിച്ചു.

സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷത്തിന് എല്ലാ ജില്ലകളിലും കെ.എൻ. ബാലഗോപാൽ ഈ പ്രസംഗം ആവർത്തിക്കുന്നുമുണ്ട്.തനത് വരുമാനം മാത്രം 1 ലക്ഷം കോടിയുള്ള സംസ്ഥാനം മെസിയെ കൊണ്ട് വരാൻ സ്പോൺസറെ ഏൽപിച്ചത് എന്തിനാണ് എന്ന ട്രില്യൺ ചോദ്യമാണ് ഉയരുന്നത്.

60 മുതൽ 75 കോടി വരെ ആണ് മെസിയെ എത്തിക്കാൻ സ്പോൺസർ മുടക്കുന്നതെന്നാണ് വിവരം. സർക്കാരിൻ്റെ കയ്യിൽ മെസിയെ കൊണ്ട് വരാൻ പണമില്ല എന്ന് കായിക മന്ത്രി വി അബ്ദു റഹിമാൻ ഇന്നലെ തുറന്ന് പറഞ്ഞു. സ്പോൺസർ പണം എത്തിക്കാത്തതാണ് മെസിയുടെ വരവിലുള്ള സംശയങ്ങൾ ഉയരുന്നത് എന്നാണ് കായിക മന്ത്രിയുടെ പക്ഷം. മെസിയെ എത്തിക്കാനുള്ള പണം പോലും സ്വയം കണ്ടെത്താൻ ബാലഗോപാലിന് കഴിയുന്നില്ല.

സ്പോൺസർമാരെ ആശ്രയിച്ചാണ് കേരളം പല പരിപാടികളും ചെയ്തത്. കേരളീയം, നവകേരള സദസ് എല്ലാം സ്പോൺസർ വക ആയിരുന്നു. നവകേരള സദസിന് ബസ് വാങ്ങാൻ പണം കൊടുത്തത് മാത്രമാണ് ബാലഗോപാൽ ചെയ്തത്. കേരളീയം, നവകേരള സദസ് സ്പോൺസർമാർ ഇപ്പോഴും മായാവികളായി തുടരുകയാണ്.കേരളീയം, നവകേരള സദസ് സ്പോൺസർമാരെ കുറിച്ച് നിയമസഭ ചോദ്യത്തിനും വിവരവകാശ ചോദ്യത്തിനും സർക്കാർ മറുപടി തരാറില്ല.അജ്ഞാതരായ ഈ സ്പോൺസർമാർ ഖജനാവിൽ അടയ്ക്കേണ്ട നികുതി കൃത്യമായി അടയ്ക്കുന്നുണ്ടോ എന്നും വ്യക്തമല്ല.സ്പോൺസർ സർക്കാരായി പിണറായി സർക്കാർ മാറി എന്ന് വ്യക്തം.