News

പാക് വ്യോമതാവളത്തിൽ ഇന്ത്യൻ ആക്രമണം: പുലർച്ചെ 2.30ന് സൈനിക മേധാവി അറിയിച്ചെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്ഥിരീകരിച്ചു. മേയ് ഒൻപതിന് പുലർച്ചെ 2.30ന് പാക്ക് കരസേനാ മേധാവി അസിം മുനീർ തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ആക്രമണത്തെക്കുറിച്ച് ഒരു പാക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി സ്ഥിരീകരണം നടത്തുന്നത് ആദ്യമായാണ്.

ഇസ്‌ലാമാബാദിൽ നടന്ന ഒരു ചടങ്ങിലാണ് പാക്ക് പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ. ‘പുലർച്ചെ സൈനിക മേധാവി എന്നെ വിളിച്ച് നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു’ എന്ന് അദ്ദേഹം പറഞ്ഞു. മേയ് പത്തിന് തന്നെ പാക്ക് അധികൃതർ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തിയതായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ആക്രമണത്തിൽ പാക്ക് വ്യോമതാവളങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് മുൻപും ശേഷവുമുള്ള വ്യോമതാവളങ്ങളുടെ ചിത്രങ്ങൾ ഇന്ത്യയും പുറത്തുവിട്ടിരുന്നു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാക്കിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. പാക്ക് അഭ്യർഥനയെ തുടർന്ന് ഇന്ത്യ വെടിനിർത്തലിന് തയാറായിരുന്നു. എന്നാൽ, ‘ഓപ്പറേഷൻ സിന്ദൂർ’ അവസാനിച്ചിട്ടില്ലെന്നും ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കുമെന്നും ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാനിൽ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

ഇതിനിടെയാണ്, ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാണെന്ന് ഷഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും, മൂന്നു യുദ്ധങ്ങൾ നടത്തിയിട്ടും ഇരു രാജ്യങ്ങൾക്കും ഒന്നും നേടാനായില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ജമ്മു കശ്മീർ വിഷയം ഉൾപ്പെടെയുള്ളവ ചർച്ചയിലൂടെ പരിഹരിക്കണമെന്നും, പ്രശ്നങ്ങൾ പരിഹരിക്കാതെ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നും പാക്ക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.