NationalNews

25% ക്ഷാമബത്ത നല്‍കണമെന്ന് പശ്ചിമ ബംഗാൾ സർക്കാറിനോട് സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാർക്ക് 25 ശതമാനം ക്ഷാമബത്ത (ഡിഎ) നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് മാസത്തേക്ക് മാറ്റി.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയ്ക്ക് തുല്യമായ ക്ഷാമബത്ത ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ ജീവനക്കാർ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. കേന്ദ്ര ജീവനക്കാർക്ക് തുല്യമായ ഡിഎയും കുടിശ്ശികയും ആവശ്യപ്പെട്ട് ഒരു വിഭാഗം സംസ്ഥാന സർക്കാർ ജീവനക്കാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയത്തിന്റെ തുടക്കം. 2022 മെയ് മാസത്തിൽ ഹൈക്കോടതി ജീവനക്കാർക്ക് അനുകൂലമായി വിധിക്കുകയും കേന്ദ്ര ഡിഎ നിരക്കുകൾക്ക് അനുസൃതമായി ക്ഷാമബത്ത നൽകാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയും ചെയ്തു.

എന്നാൽ, ഹൈക്കോടതി വിധിക്കെതിരെ പശ്ചിമ ബംഗാൾ സർക്കാർ 2022 നവംബറിൽ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. അതിനുശേഷം സംസ്ഥാനം ചെറിയ തോതിലുള്ള ഡിഎ വർദ്ധനവ് വരുത്തിയെങ്കിലും കേന്ദ്ര സർക്കാർ നിരക്കുകളുമായുള്ള അന്തരം നികത്താൻ ഇത് പര്യാപ്തമായിരുന്നില്ല. 2025 ഏപ്രിലിൽ 4 ശതമാനം വർദ്ധിപ്പിച്ചതിന് ശേഷവും നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 55 ശതമാനം ഡിഎ ലഭിക്കുമ്പോൾ പശ്ചിമ ബംഗാൾ ജീവനക്കാർക്ക് 18 ശതമാനം മാത്രമാണ് ലഭിക്കുന്നത്.

ഡിഎയിലെ ഈ വലിയ അന്തരം 10 ലക്ഷത്തിലധികം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമിടയിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. പണപ്പെരുപ്പത്തെയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിനെയും ഒരു പരിധി വരെ നികത്തുന്നതിനുള്ള പ്രധാന ഘടകമാണ് ക്ഷാമബത്ത. സാമ്പത്തിക സൂചികകളെ അടിസ്ഥാനമാക്കി ഇത് കാലാകാലങ്ങളിൽ പരിഷ്‌കരിക്കാറുണ്ട്.

സുപ്രീം കോടതിയുടെ ഈ ഇടക്കാല ഉത്തരവ് സംസ്ഥാന ജീവനക്കാർക്ക് ഭാഗികമായെങ്കിലും ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വാദം കേൾക്കുന്ന ഓഗസ്റ്റ് മാസത്തിൽ ഡിഎ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന കാത്തിരിപ്പിലാണ് ജീവനക്കാർ.