News

മുഖ്യമന്ത്രിയെ സോപ്പിടാൻ ഡോക്യുമെന്ററിയും ഗാനമേളയും; ചെലവ് 40 ലക്ഷം രൂപ; സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആറാടുകയാണ്

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന ചടങ്ങൊരുക്കാൻ സിപിഎം നിയന്ത്രിക്കുന്ന സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ചെലവഴിക്കുന്നത് 40 ലക്ഷം രൂപ.

പിണറായി വിജയന്റെ ജീവിതത്തെക്കുറിച്ച് അസോസിയേഷൻ തയ്യാറാക്കുന്ന ദി ലെജന്റ് എന്ന ഡോക്യുമെന്ററിയുടെ പ്രകാശനമാണ് 21ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുക. ഡോക്യുമെന്ററിക്ക് ചെലവായത് 15 ലക്ഷം രൂപയാണ്. അതുൾപ്പെടെ സംഗീതവിരുന്നതടക്കമുള്ള 40 ലക്ഷം രൂപയാണ് അസോസിയേഷൻ കണക്കാക്കുന്നത്. മുഖ്യമന്ത്രിയായിരിക്കും പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുക. ഗാനമേളക്ക് റാപ്പർ വേടനെ എത്തിക്കാനാണു ശ്രമം.

സെക്രട്ടേറിയറ്റ് ജീവനക്കാരിൽ നിന്നാണ് ഈ പണം പിരിച്ചെടുക്കുന്നത്. ശമ്പളം അടിസ്ഥാനമാക്കി 600 രൂപ മുതൽ 13,000 രൂപവരെയാണ് പിരിവിനുള്ള ക്വാട്ട. താൽക്കാലിക ജീവനക്കാർക്കും വിഹിതം ബാധകം. എന്നാൽ, പ്രകാശനച്ചടങ്ങിനായല്ല, അസോസിയേഷൻ വാർഷിക സമ്മേളനത്തിന്റെ പേരിലാണ് പിരിവ്. നേരത്തെ, മുഖ്യമന്ത്രിയെ സ്തുതിക്കുന്ന പാട്ട് തയ്യാറാക്കി അവതരിപ്പിച്ച അസോസിയേഷന്റെ നടപടി ഏറെ ചർച്ചയായിരുന്നു.

പണപ്പിരിവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരാതി സംഘടനക്കുള്ളിലുണ്ട്. പ്രസിഡന്റ് പി. ഹണിയും ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനുള്ള പ്രധാനകാരണം ഇതാണ്. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഹണി അറിയിച്ചിട്ടുണ്ട്.

അതേസമയം, ഡോക്യുമെന്ററിക്കായി ഇത്രയധികം തുക ചെലവഴിക്കുന്നതിനെതിരെ സംഘടനയ്ക്കുള്ളിലും വിമർശനം ഉയരുന്നുണ്ട്. സംഘടനാ കാര്യങ്ങൾക്കായി അംഗങ്ങളിൽനിന്നു പിരിച്ച വാർഷിക ഫീസ് ഉപയോഗിച്ചു നേതൃത്വം ധൂർത്ത് നടത്തുന്നുവെന്ന വിമർശനമാണ് സംഘടനക്കുള്ളിലെ ഒരുവിഭാഗം ഉയർത്തുന്നത്.

സംഘടനയിലെ തർക്കത്തിന്റെ പേരിൽ പാർട്ടി അന്വേഷണവും നടപടിയും തുടങ്ങിയിരിക്കെ, അതിൽ നിന്നു രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്. സ്‌പോൺസർമാരുടെ സഹായവും തേടുന്നുണ്ട്. സംഘടനയിലെ ചില പ്രധാന ഭാരവാഹികൾ ഏതാനും മാസങ്ങൾക്കുള്ളിൽ വിരമിക്കുകയാണ്.

വിരമിച്ചശേഷം സർക്കാരിന്റെ ഭാഗമായി ‘പുനർനിയമനം’ ലഭിക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു നിർദേശിച്ച പ്രകാരമാണു ഡോക്യുമെന്ററി നിർമിക്കുന്നതെന്നാണു വിമർശകരോടു സംഘടനാ നേതൃത്വം പറയുന്നത്.