
ശ്രീനഗർ: തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേർക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ചത്. പഹൽഗാം മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.
സൗദി സന്ദർശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലർച്ചെ ഡൽഹിയിലെത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും. ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കശ്മീരിലെത്തിയിരുന്നു.
ചൊവ്വാഴ്ച പഹൽഗാമിലെ ബൈസാരൻവാലിയിലെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഉച്ചയോടെ ഭീകരർ വെടിയുതിർത്തത്. ലശ്കർ വിഭാഗമെന്ന് കരുതപ്പെടുന്ന ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടി.ആർ.എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന ‘മിനി സ്വിറ്റ്സർലൻഡ്’ എന്ന് വിളിപ്പേരുള്ള പുൽമേടാണ് ബൈസാരൻവാലി. പൈൻ ഫോറസ്റ്റിനുള്ളിൽ മറഞ്ഞിരുന്ന ഭീകരർ സഞ്ചാരികൾക്കരികിലെത്തി വെടിവെക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഭീകരർ സ്ഥലത്തുനിന്ന് കടന്നു. ഹെലികോപ്ടർ എത്തിച്ച് പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ചിലരെ കുതിരപ്പുറത്തുകയറ്റി പ്രദേശവാസികൾ താഴെയെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈസാരൻ പുൽമേടുകൾ നിലവിൽ സൈന്യത്തിന്റെയും സി.ആർ.പി.എഫിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണ്. അക്രമികളെ പിടികൂടാൻ വൻതോതിലുള്ള ഭീകരവിരുദ്ധ ഓപറേഷൻ ആരംഭിച്ചു. എല്ലായിടത്തും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ വരെ വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്ന മേഖല ആക്രമണത്തോടെ വിജനമായി. സുരക്ഷ ഭയന്ന് സഞ്ചാരികൾ ഇവിടം വിട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 38 ദിവസത്തെ അമർനാഥ് തീർഥാടനം ജൂലൈ മൂന്നിന് ആരംഭിക്കാനിരിക്കെയാണ് ഭീകരാക്രമണം.