
ഇൻഡ്യൻ പ്രീമിയർ ലീഗ് 2025, ഗുജറാത്ത് ടൈറ്റൻസ് vs രാജസ്ഥാൻ റോയൽസ് മൽസരത്തിൽ പരാജയപ്പെട്ട് രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ റോയൽസിനുമേൽ ആദ്യം ബാറ്റിംഗിലും തുടർന്നു ബോളിംഗിലും സമ്പൂർണ്ണ ആധിപത്യം നേടിയ ഗുജറാത്ത് ടൈറ്റൻസ് 58 റൺസുകളുടെ വിജയം പിടിച്ചെടുത്തു. ഈ സീസണിലെ ഏറ്റവും ഫേവറിറ്റ് ടീം എന്നുള്ളതിന് ഗുജറാത്ത് ടീം വീണ്ടും തെളിയിക്കുന്നതായിരുന്നു ഈ മൽസരത്തിൽ അവർ നൽകിയ പ്രകടനം.
ടോസ് നേടി ആദ്യ ബാറ്റിംഗിൽ ഗുജറാത്തിനെ ക്ഷണിച്ചപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ ലക്ഷ്യം അധിക മഞ്ഞു വീഴ്ച്ചയുണ്ടാകുന്ന രണ്ടാം ഇന്നിംഗ്സിൽ അനായാസ വിജയമായിരുന്നു. പക്ഷേ ആദ്യ ഇന്നിംഗ്സിൽ മികച്ച വിജയലക്ഷ്യം പടുത്തുയർത്തിയ ഗുജറാത്ത് ഈ തീരുമാനത്തെ തച്ചുടർ ക്കുകയായിരുന്നു. കഴിഞ്ഞ മൽസരത്തിൽ ഫോമിലേക്ക് തിരിച്ചു വന്ന ജോഫ്ര ആർച്ചർ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ നിലയുറപ്പിക്കുന്നതിനു മുന്നേ പറഞ്ഞു വിട്ടെങ്കിലും ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സായി സുദർശൻ നൽകിയ 82 റൺസുകളുടെ അടിസ്ഥാനത്തിൽ മുൻ രാജസ്ഥാൻ താരമായിരുന്ന ജോസ് ബട്ലർ നേടിയ 36 റൺസുകളുടെയും നാലാമനായി ക്രീസിലെത്തിയ ഷാരുഖ് ഖാൻ്റെ 36 റൺസുകളുടെയും സപ്പോർട്ടിൽ 217 എന്ന ടോട്ടലിൽ എത്തിച്ചേർന്നു. റാഷിദ് ഖാൻ 4 പന്തുകളിൽ 12 റൺസും രാഹുൽ തെവാത്തിയ 24 റൺസുകളുടെയും സംഭാവന ഗുജറാത്തിനു നൽകി. തുഷാർ ദേശ്പാണ്ഡെ , മഹേഷ് തീക്ഷണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും വിട്ടുകൊടുത്ത ശരാശരി റൺനിരക്ക് 13 നു മുകളിലായിരുന്നു.
രണ്ടാം ബാറ്റിംഗിൽ നാല് ഓവറുകളിൽ 24 റൺസിനു മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ പ്രസിദ് കൃഷ്ണയുടെ പ്രകടനം രാജസ്ഥാൻ റോയൽസിനെ തകർക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു.
മുൻനിരയിൽ സഞ്ജു സാംസൺ 41 റൺസുകൾ നേടിയെങ്കിലും ഓപ്പണർ യശ്വസി ജയ്‌സ്വാൾ, മൂന്നാമതെത്തിയ നിതീഷ് റാണ എന്നിവർ തീർത്തും നിരാശപ്പെടുത്തി. വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച റയാൻ പരാഗിൻ്റെ ഇന്നിംഗ്സ് 26 റൺസിൽ അവസാനിച്ചു. ഷിമ്റോൺ ഹെറ്റ്മെയർ 32 പന്തിൽ 52 റൺസുകൾ നേടിയെങ്കിലും വിജയത്തിൻ്റെ അടുത്തു പോലും എത്താനായില്ല രാജസ്ഥാന്. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഗുജറാത്തിൻ്റെ ബോളർമാരിൽ ആരും പത്തു റൺസുകളുടെ ഇക്കണോമി വഴങ്ങിയില്ല. കഴിഞ്ഞ നാലു മൽസരങ്ങളിൽ ഒരു വിക്കറ്റ് മാത്രം നേടിയ റഷീദ് ഖാൻ ഇന്ന് 2 വിക്കറ്റുകൾ വീഴ്ത്തി തൻ്റെ തിരിച്ചു വരവിൻ്റെ സൂചന നൽകിയിട്ടുണ്ട്. സായി കിഷോറും രണ്ട് വിക്കറ്റ് വീഴ്ത്തി. സായി സുദർശനാണ് പ്ലേയർ ഓഫ് ദി മാച്ച്