
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കൂട്ടി. ഇതുസംബന്ധിച്ച ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനമാണ് വന്നിരിക്കുന്നത്. അതേസമയം നികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ല. പെട്രോളിന്റെ എക്‌സൈസ് തീരുവ 11 ല്‍ നിന്ന് 13 ആയും ഡീസലിന്റേത് എട്ടുരൂപയില്‍ നിന്ന് 10 രൂപയായും വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
പെട്രോളിന്റെ എക്‌സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയര്‍ത്തിയത്. ഇന്ന് അര്‍ധ രാത്രി മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും.
രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വന്‍ ഇടിവാണ് ഏതാനും ദിവസമായി എണ്ണ വിലയിലുണ്ടായത്. ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്ന സൂചനകള്‍ക്കിടെയാണ്, തീരുവ ഉയര്‍ത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.