CinemaNews

എമ്പുരാനൊപ്പമെന്ന് വി.ഡി. സതീശൻ: സംഘ്പരിവാറിന് ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം; ഭീഷണിപ്പെടുത്തി ഉള്ളടക്കം തിരുത്തുന്നത് ഭീരുത്വം

ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും കലാസൃഷ്ടിയുടെ ഉള്ളടക്കത്ത തിരുത്തിക്കുന്നത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോഹന്‍ലാല്‍പൃഥ്വിരാജ് സുകുമാരൻ ചിത്രം എമ്പുരാനില്‍ വെട്ടിത്തിരുത്തലുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്.

എമ്പുരാനൊപ്പം, അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം.