
ചീഫ് സെക്രട്ടറി: ജയതിലക് സ്വപ്‌നം കണ്ട കസേര നഷ്ടപ്പെട്ടേക്കും! ഡൽഹിയിൽ നിന്നെത്തി മുഖ്യമന്ത്രിയെ കണ്ട് ഉന്നത IAS ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: ഏപ്രിൽ 30ന് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയുന്ന ശാരദമുരളീധരന്റെ പിൻഗാമിയാകാൻ കാത്തിരിക്കുന്ന ജയതിലകിന് നെഞ്ചിടിപ്പേറ്റി ഐഎഎസ് തലപ്പത്ത് നീക്കങ്ങൾ. ചീഫ് സെക്രട്ടറി പദത്തിന് സീനിയോറിറ്റി പ്രകാരം അർഹതപ്പെട്ട മനോജ് ജോഷി ഐഎഎസ് കഴിഞ്ഞ ദിവസം ഡൽഹിയില് നിന്ന് കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സെക്രട്ടേറിയറ്റിൽ പുതിയ ചീഫ് സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ തുടരാൻ താൽപര്യപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹതിന്റെ ജൂനിയർ ആയ ഡോ.വി. വേണുവും തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയായ ശരദാമുരളീധരനും ചീഫ് സെക്രട്ടറിപദത്തിലെത്തിയത്. വേണുവും ശാരദയും 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരാണ്.
ശാരദാമുരളീധരൻ വിരമിക്കുന്നതോടെ 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അഡീഷണൽ ചീഫ് സെക്രട്ടറിയായ എ. ജയതിലക് ഐഎഎസ് സ്ഥാനത്തേക്ക് വരുമെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങൾ പ്രതീക്ഷിച്ചിരുന്നത്. മനോജ് ജോഷി കേരളത്തിലേക്ക് എത്തില്ല എന്നായിരുന്നു ഇവരുടെ നിഗമനം. ഇതിനിടെയിലാണ് മനോജ് ജോഷി മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയത്. ഇതോടെ മനോജ് ജോഷി ചീഫ് സെക്രട്ടറിയായി തിരിച്ചെത്തും എന്ന തരത്തിലുള്ള ചർച്ചകളാണ് സംസ്ഥാന സിവിൽ സർവീസ് വൃത്തങ്ങളിൽ നടക്കുന്നത്.
എ. ജയതിലക് ചീഫ് സെക്രട്ടറി പദത്തിലെത്തിയാൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലുള്ള ചേരിപ്പോര് കടുക്കുമെന്ന് ഉറപ്പാണ്. എൻ പ്രശാന്ത്, ബി അശോക് ഉൾപ്പെടെയുള്ള ഐഎഎസുകാരുടെ പോരിൽ ഒരുഭാഗത്തുള്ള ജയതിലക് ചീഫ് സെക്രട്ടറിയാകുന്നത് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണ സംവിധാനത്തെ നിശ്ചലമാക്കാനുള്ള സാധ്യതയുമുണ്ട്. ഇത് മുൻകൂട്ടി മനോജ് ജോഷിയെ ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് ഉപദേശകർ നിർദേശം നൽകിയതായാണ് ക്ലിഫ് ഹൗസിൽ നിന്നുള്ള വിവരം.
ചീഫ് സെക്രട്ടറി പദത്തിൽ മനോജ് ജോഷി എത്തിയാൽ ജയതിലകിന് ചീഫ് സെക്രട്ടറി പദത്തിൽ എത്താതെ വിരമിക്കേണ്ടി വരും. 1967 ജനിച്ച മനോജ് ജോഷിക്ക് 2027 വരെ ചീഫ് സെക്രട്ടറിയായി തുടരാം. 1966 ൽ ജനിച്ച എ. ജയതിലകിന്റെ 2026 ജൂൺ 30ന് വിരമിക്കേണ്ടി വരും.