
ബജറ്റിൽ പ്രഖ്യാപിച്ച ശമ്പളപരിഷ്കരണ കുടിശിക ഉത്തരവിറക്കാതെ കെ.എൻ. ബാലഗോപാൽ
ശമ്പള പരിഷ്കരണ കുടിശികയുടെ 2 ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം! സാമ്പത്തിക വർഷം തീരാൻ ഇനി 3 ദിവസം മാത്രം..
2019 ലെ ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കും എന്ന ബഡ്ജറ്റ് വാഗ്ദാനവും നടപ്പിലാക്കാതെ സർക്കാർ. ഉത്തരവ് ഇറക്കിയില്ല. 2023 ഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ ലയിപ്പിക്കേണ്ടിയിരുന്ന കുടിശിക സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സർക്കാർ നീട്ടി വെക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ബഡ്ജറ്റിൽ ഈ ഗഡുക്കൽ ഈ സാമ്പത്തിക വർഷം തന്നെ ജീവനക്കാരുടെ PF അക്കൗണ്ടിൽ ലയിപ്പിക്കും എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല് പ്രഖ്യാപിച്ചിരുന്നു.
ഇതുവരെയും ഇത് സംബന്ധിച്ച ഫയൽ നീക്കം ആരംഭിച്ചിട്ടില്ല. സാമ്പത്തിക വർഷം അവസാനിക്കാൻ 3 ദിനങ്ങൾ മാത്രമാണ് ഉള്ളത്. പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശിക 4 തുല്യ ഗഡുക്കൾ ആയി നൽകും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. 2023 ഏപ്രിൽ, 2023 ഒക്ടോബർ, 2024 ഏപ്രിൽ, 2024 ഒക്ടോബർ എന്നീ മാസങ്ങളിൽ ശമ്പള പരിഷ്കരണ കുടിശിക വിതരണം ചെയ്യും എന്നായിരുന്നു ഉത്തരവ്.

എന്നാൽ ബാലഗോപാൽ ധനമന്ത്രിയായതോടെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഇത് നീട്ടി വച്ചു. ജീവനക്കാർ പ്രതിഷേധം ശക്തമാക്കിയതോടെ ഫെബ്രുവരി 7 ന് അവതരിപ്പിച്ച ബജറ്റിൽ ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും എന്ന് ബാലഗോപാൽ പ്രഖ്യാപിച്ചു.
അവ പി.എഫിൽ ലയിപ്പിക്കുന്നതാണ് എന്നും ബാലഗോപാൽ വ്യക്തമാക്കി. സാമ്പത്തിക വർഷം തീരാൻ 3 ദിവസം മാത്രമുള്ളപ്പോഴും ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാത്തതിൽ ജീവനക്കാർ ആശകയിലാണ്.