
ക്ഷേമപെൻഷൻ തട്ടിപ്പ്: ജീവനക്കാരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ പൂഴ്ത്തി ധനവകുപ്പ്. വിവരവകാശ നിയമ പ്രകാരം അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയവരുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിന്് കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ പ്രാണകുമാർ 2024 നവംബർ 30 ന് ധനവകുപ്പിനോട് വിവരവകാശ പ്രകാരം ചോദിച്ചിരുന്നു.
ഇതിന് നൽകിയ മറുപടിയിലാണ് വിവരങ്ങൾ പുറത്ത് വിടാനാവില്ലെന്ന നിലപാട് ധനവകുപ്പ് എടുത്തത്. ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത് വിടാൻ നിർവാഹമില്ലെന്നാണ് ധനവകുപ്പിന്റെ മറുപടി. ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടികൾ വിവിധ വകുപ്പുകളിൽ നടന്നു വരികയാണെന്നും അത് പൂർത്തീകരിച്ചിട്ടില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.

അതേസമയം, കൃത്യമായി മറുപടി ലഭ്യമാകാത്തതിനെതിരെ അപ്പീൽ പോകുമെന്ന് അഡ്വ. സി.ആർ. പ്രാണകുമാർ വ്യക്തമാക്കി. സഖാക്കൾ ആണ് ക്ഷേമ പെൻഷൻ അനർഹമായി കൈപറ്റിയതെന്നും അതുകൊണ്ടാണ് കെ.എൻ. ബാലഗോപാൽ മറുപടി നിഷേധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
1457 പേർ സാമൂഹ്യ സുരക്ഷ പെൻഷൻ അനർഹമായി കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യ സുരക്ഷ പെൻഷൻ ഗണത്തിൽപ്പെടുന്ന വിധവാ പെൻഷൻ, വികലാംഗ പെൻഷൻ എന്നിവ ലഭ്യമായിരുന്ന ഗുണഭോക്താക്കൾക്ക് പിന്നീട് സർക്കാർ സർവീസിൽ ജോലി ലഭിച്ചതിനു ശേഷമാണ് അനർഹമായി പെൻഷൻ കൈപ്പറ്റിയത്.