തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി വിജിലൻസ് ഇൻറലിജൻസ്. ഈ പട്ടിക റേഞ്ച് എസ്പിമാർക്ക് നൽകിയിട്ടുണ്ട്. അഴിമതിക്കാരെ കൈയോടെ പിടികൂടണമെന്ന് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി.
വിവിധ വകുപ്പുകളിലായി 262 പേരുടെ പേരാണ് പട്ടികയിൽ ഉള്ളത്. ഇതിൽ കൂടുതൽ പേരും റവന്യൂ വകുപ്പിലാണ്. രണ്ടാം സ്ഥാനത്തുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പാണ്. വിജിലൻസിന് ലഭിച്ച പരാതികൾ, ഓഫീസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലെ കണ്ടെത്തലുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.
അഴിമതിക്കാരെ നിരന്തരം നിരീക്ഷിച്ച് കെണിയിലാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ആവശ്യക്കാരനെന്ന നിലയിൽ വേഷം മാറി ഇവിടെയെത്തി ഇവരെ പിടികൂടണം. ഓരോ യൂണിറ്റും മാസത്തിൽ ഇത്തരത്തിലുള്ള ഒരു ട്രാപ്പ് കേസെങ്കിലും ഒരുക്കണമെന്നാണ് നിർദേശം.
വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം മാസം തോറും വിലയിരുത്താനും തീരുമാനമുണ്ട്. വിജിലൻസ് ഡിഐജിക്കാണ് ഇതിൻ്റെ ചുമതല. പ്രവർത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും ഡയറക്ടർ യോഗേഷ് ഗുപ്തയുടെ മുന്നറിയിപ്പിൽ പറയുന്നു. ഒന്നര വർഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകൾ വിജിലൻസിലുണ്ടെന്നും വിജിലൻസ് ഡയറക്ടർ വിമർശിച്ചു.