ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാള്‍ തോറ്റു. ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് പാർട്ടിയുടെ നാഷണല്‍ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ കെജ്രിവാളിൻ്റെ തോല്‍വി. ബിജെപി നേതാവ് പർവേശ് വർമയാണ് അട്ടിമറി ജയം സ്വന്തമാക്കിയത്.
ജംഗ്‌പുര മണ്ഡലത്തിൽ എഎപി നേതാവ് മനീഷ് സിസോദിയയും തോറ്റു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നിലാണ്. ലീഡ് നിലയിൽ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല.
എഎപി, ബിജെപി, കോൺഗ്രസ് പാർട്ടികളുടെ ത്രികോണമത്സരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.