രാജ്യതലസ്ഥാനം വിധിയെഴുതി. 70 സീറ്റുകളിലേക്ക് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ആറുമണിക്ക് വോട്ടെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്ന് തുടങ്ങി. എല്ലാ എക്സിക്റ്റ് പോളുകളും ബിജെപിക്ക് ഭരണം കിട്ടുമെന്ന സൂചനകളാണ് നൽകുന്നത്. ആംആദ്മി പാർട്ടിക്ക് പ്രതിപക്ഷത്തേക്ക് മാറേണ്ടി വരുമെന്നും കോൺഗ്രസിന് നിരാശയെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ജെവിസി, മാറ്റ്രിസ്, പി മാർക്, പ്യൂപ്പിൾസ് ഇൻസൈറ്റ്, പോൾ ഓഫ് പോൾസ്, പോള്‍ ഡയറി, പീപ്പിള്‍സ് പള്‍സ്, പീപ്പിള്‍സ് ഇൻസൈറ്റ് തുടങ്ങിയ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പൂജ്യം മുതൽ രണ്ട് സീറ്റുവരെ കോൺഗ്രസ് വിജയിക്കാൻ സാധ്യതയുണ്ടെന്നാണ് എല്ലാം ഏജൻസികളും സൂചിപ്പിക്കുന്നത്. ബിജെപിക്ക് 45 സീറ്റ് വരെ ലഭിച്ചേക്കാമെന്നും 37 സീറ്റുകളായിരിക്കും ആം ആദ്മി പാർട്ടിയുടെ ഏറ്റവും സാധ്യമാകുന്നതെന്നുമാണ് എക്സിറ്റ് പോൾ സൂചനകൾ കാണിക്കുന്നത്.
മെട്രിസ്: എഎപി (32-37), ബിജെപി (35-40), കോൺഗ്രസ് (0-1)
ജെവിസി പോൾ: എഎപി (22-31), ബിജെപി (39-45), കോൺഗ്രസ് (0-2)
പീപ്പിൾസ് പൾസ് കോഡെമ: എഎപി (10-19), ബിജെപി (51-60), കോൺഗ്രസ് (0)
പീപ്പിൾസ് ഇൻസൈറ്റ്: എഎപി (25-29), ബിജെപി (40-44), കോൺഗ്രസ് (0-1)
പി-മാർക്ക്: എഎപി (21-31), ബിജെപി (39-49), കോൺഗ്രസ് (0-1)
ചാണക്യ: എഎപി (25-28), ബിജെപി (39-44), കോൺഗ്രസ് (2-3)
പോൾ ഡയറി: എഎപി (18-25), ബിജെപി (42-50), കോൺഗ്രസ് (0-2)
ഡിവി റിസർച്ച്: എഎപി (26-34), ബിജെപി (36-44), കോൺഗ്രസ് (0)
6 മണിവരെ 60% ത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയെന്നാണ് കണക്ക്. മൂന്നാം ഊഴം കാക്കുന്ന ആം ആദ്മി പാർട്ടിയുമായി കടുത്ത മത്സരമാണ് ബിജെപി കാഴ്ച്ച വെച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് മനീഷ് സിസോദിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഈ തിരഞ്ഞെടുപ്പ് ധർമയുദ്ധമാണെന്നും നല്ലതും ചീത്തയും തമ്മിലുള്ള പോരാട്ടമാണിതെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു.
ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണു ഡൽഹി വേദിയാകുന്നത്. എട്ടിനാണ് ഫലപ്രഖ്യാപനം. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വമ്പൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. 10 വർഷമായി സീറ്റൊന്നും കിട്ടാത്ത കോൺഗ്രസിനും 27 വർഷമായി ഭരണത്തിനു പുറത്തിരിക്കുന്ന ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.