യു. എസ്. മുൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ അന്തരിച്ചു. തൻ്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ.
കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം.
1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു.
പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്.
‘ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ, ഞാൻ എപ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാൽ, എനിക്ക് വോട്ട് ചെയ്യരുത്’- എന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന പ്രശസ്തമായി.