NationalNews

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന

ന്യൂഡൽഹി : സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. മേയ് 13 വരെയാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. അതായത് ആറ് മാസം മാത്രം.

ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിയമനം. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ഇവിഎമ്മുകളുടെ പവിത്രത ഉയർത്തിപ്പിടിക്കൽ, ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കൽ തുടങ്ങി നിരവധി സുപ്രധാന സുപ്രിം കോടതി വിധികളുടെ ഭാഗമായിട്ടുള്ള ആളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി തുടക്കം കുറിച്ചു. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. അതിന് മുമ്പ് 14 വർഷം ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു. മുൻ ഡൽഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയുടെ മകൻ കൂടിയാണ് സഞ്ജീവ് ഖന്ന.

Leave a Reply

Your email address will not be published. Required fields are marked *