KeralaPolitics

വയനാട് ദുരന്തം; സര്‍ക്കാരിന്റെ കണക്ക് വ്യാജമെന്ന് വി.മുരളീധരന്‍

മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ദുരന്തത്തിനായി സര്‍ക്കാര്‍ കാത്തിരിക്കുന്നു

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കാണിച്ച കണക്ക് വ്യാജമാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെയാണ് കേരള സര്‍ക്കാര്‍ ദുരന്തമെത്താന്‍ കാത്ത് നില്‍ക്കുന്നതെന്നും സ്വന്തം പ്രചാര വേലയ്ക്കും ഫണ്ട് തട്ടിപ്പിനുമായി ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വെറെ ഇല്ലെന്നും മുരളീധരന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.

മഴയെത്താന്‍ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെയാണ് ദുരന്തങ്ങള്‍ക്കായി പിണറായി സര്‍ക്കാര്‍ കാത്തിരിക്കുന്നത് . സ്വന്തം പ്രചാരവേലയ്ക്കും ഫണ്ട് തട്ടിപ്പിനും ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന മറ്റൊരു സര്‍ക്കാരും രാജ്യത്തില്ല. മഹാപ്രളയം മുതല്‍ കോവിഡ് മഹാമാരി വരെ അഴിമതിക്ക് ഉപയോഗിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. ഇപ്പോഴിതാ വയനാട് ഉരുള്‍പൊട്ടലിന്റെ ഇരകളുടെ പേരില്‍ കോടികളുടെ കള്ളക്കണക്ക് ഉണ്ടാക്കിയിരിക്കുന്നു. ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75,000 രൂപ ചിലവായെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ പറയുന്നത് .

ദുരന്തബാധിതര്‍ക്ക് സുമനസുകള്‍ അയച്ച വസ്ത്രങ്ങള്‍ ആവശ്യത്തിലധികമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതാണ്. പിന്നെ എങ്ങനെയാണ് ദുരന്തബാധിതര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചിലവാകുക ? ജൂലൈ 30ന് നടന്ന ദുരന്തത്തെക്കുറിച്ച് ഓഗസ്റ്റ് 17ന് ഇത്തരമൊരു കള്ളക്കണക്ക് തയ്യാറാക്കിയവരെ എന്തു ചെയ്യണമെന്ന് പൊതുജനം പറയട്ടെ. ശവസംസ്‌ക്കാരം, ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കിയ സന്നദ്ധസംഘടനകളെക്കൂടിയാണ് സര്‍ക്കാര്‍ അപമാനിക്കുന്നത്.

ദുരന്തഭൂമിയില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി, കൃത്യമായ കണക്കുകള്‍ നല്‍കണമെന്ന് പറഞ്ഞത് കേരളം മറന്നിട്ടില്ല…ദുരന്തം നടന്ന് ഒന്നര മാസം പിന്നിടുമ്പോള്‍ കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. എന്തിനും ഏതിനും കേന്ദ്രത്തെ പഴിക്കും മുമ്പ് ഈ കള്ളക്കണക്കിന് അംഗീകാരം നല്‍കണോയെന്ന് പ്രതിപക്ഷവും പറയണം.

ഇതാണ് അദ്ദേഹത്തിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

Leave a Reply

Your email address will not be published. Required fields are marked *