
നാലര വർഷം പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രം പുറത്തുവിട്ടപ്പോൾ മലയാള സിനിമ ലോകവും സിനിമ ലോകത്തോട് ചേർന്ന് നിൽക്കുന്ന ഇടത്പക്ഷ രാഷ്ട്രീയവും വളരെ ഉലഞ്ഞിരിക്കുകയാണ്. സംസ്ഥാന സർക്കാരിൽ സിനിമാക്കാർക്ക് കൂടുതൽ പ്രാതിനിധ്യമുള്ള സമയമാണ് ഇത്. ഇടത്പക്ഷ എം എൽ എ ആയ മുകേഷും അതുപോലെ തന്നെ മന്ത്രിയായ കെ ബി ഗണേഷ് കുമാർ, കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി തുടങ്ങിയവരൊക്കെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവരുമാണ്. എന്നാൽ, അതിൽ മുകേഷിനെതിരെ ഗുരുതരമായ ആരോപണം ഉയർന്നിട്ടും മുകേഷിനെ പൊതിഞ്ഞ് പിടിക്കുകയാണ് പിണറായി സർക്കാർ. ഇരകൾക്കോപ്പം നിൽക്കുമെന്ന് സർക്കാർ ആവർത്തിച്ചവർത്തിച്ച് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സിപിഎം മുകേഷിനെ സംരക്ഷിക്കുന്നതെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു.
അതിനാൽ തന്നെ സർക്കാർ മുകേഷിനെ സംരക്ഷിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുകേഷ് അഭിനയിച്ച സിനിമാ സെറ്റുകളിൽ നടന്നതൊന്നും പുറത്തു പറയാൻ കൊള്ളുന്നതല്ലെന്നും നടന്റെ മുൻ ഭാര്യമാർ തന്നെ പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും കെ മുരളീധരൻ പറയുന്നു. മുകേഷ് എവിടെയൊക്കെ ഷൂട്ടിങ്ങിന് പോയിട്ടുണ്ടോ, അവിടെയൊക്കെ നടന്നത് പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതേസമയം, മുകേഷിന്റെ ആദ്യ ഭാര്യ ഫേമസായ ഒരു സിനിമാ നടി ആയിരുന്നു. അവരെ ഇൻറർവ്യൂ നടത്തിയത് ഇന്നത്തെ മന്ത്രി വീണ ജോർജ് ആണ്. അന്ന് മുകേഷിന്റെ മുൻ ഭാര്യ പറഞ്ഞത്, ഇയാൾക്ക് സ്ത്രീകളെ കാണുമ്പോൾ ഒരുതരം ഞരമ്പ് രോഗമാണെന്നാണ്. പിന്നീട് ആദ്യ ഭാര്യ ഡിവോഴ്സ് ചെയ്തുപോയി. എന്നാൽ സിനിമാ നടിയെ തന്നെ രണ്ടാമതും വിവാഹം കഴിച്ചു. ആദ്യ ഇലക്ഷന് മത്സരിക്കുമ്പോൾ ഇവരെയും കൊണ്ടാണ് മുകേഷ് വോട്ട് പിടിക്കാൻ ഇറങ്ങിയത്. ആദ്യ ഭാര്യയുടെ പ്രശ്നം പുറത്തു വരാതിരിക്കാനാണ് രണ്ടാം ഭാര്യയെയും കൂട്ടി ഇലക്ഷന് ഇറങ്ങിയതെന്നും കെ മുരളീധരൻ പറയുന്നു. എന്നാൽ രണ്ടാമത്തെ ഇലക്ഷൻ ആയപ്പോൾ രണ്ടാം ഭാര്യയെയും കാണാനില്ല. ഞാൻ ഈ മനുഷ്യന്റെ കൂടെയില്ല എന്നു പറഞ്ഞ് അവരും പോയി. പിന്നെ ഇലക്ഷൻ സമയമല്ലേ, പ്രശ്നമുണ്ടാക്കേണ്ട എന്ന് വിചാരിച്ച് മിണ്ടാതിരുന്നതാണെന്നും കെ മുരളീധരൻ പറയുന്നു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളിൽ സി പി എം ഏറ്റവുമധികം പണം നൽകിയത് മുകേഷിന് ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 7 തവണകളായി 79 ലക്ഷം രൂപ മുകേഷിന് നൽകിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ കണക്കുകളിൽ പറയുന്നു. എന്തായാലും ഇത്രയും തുക മുടക്കി മുകേഷിനെ തെരഞ്ഞെടുപ്പിന് നിർത്തണമെങ്കിൽ നടൻ എത്രത്തോളം പാർട്ടിക്ക് പ്രിയപ്പെട്ടവനാണെന്ന് അതിൽ നിന്ന് തന്നെ മനസിലാക്കാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുകേഷ് എട്ടുനിലയിൽ പൊട്ടിയെങ്കിലും ഇതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ പാർട്ടി സംരക്ഷണത്തിൽ അത്ഭുതപ്പെടാനില്ല എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. അതേസമയം, ലൈംഗികാതിക്രമ കേസ് നേരിടുന്ന മുകേഷിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ മുകേഷ് രാജി വെയ്ക്കണ്ടതില്ലെന്നാണ് സിപിഎം നിലപാട്.