
വന്ദേഭാരത്; എറണാകുളം- ബെംഗളൂരു ജൂലൈ 31 മുതൽ ആഴ്ചയില്‍ മൂന്നുദിവസം
ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെ എറണാകുളം-ബെംഗളൂരു-എറണാകുളം വന്ദേഭാരത് സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്.
എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സർവീസ് ജൂലൈ 31നും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള ആദ്യ സർവീസ് ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്ത് നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും ബെംഗളൂരുവിൽ നിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാണ് സർവീസ്.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് യാത്ര തിരിച്ച് രാത്രി 10ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് രാവിലെ 5.30ന് തിരിച്ച് ഉച്ചയ്ക്ക് 2.20നാണ് എറണാകുളത്ത് എത്തുക. തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലാണു സ്റ്റോപ്പുകൾ. തിരിച്ച് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20-ന് എറണാകുളത്തെത്തും.
8 കോച്ചുകളുള്ള റേക്കാണ് ഓടിക്കുക. ചൊവ്വാഴ്ചകളിൽ എറണാകുളം ജംഗ്ഷനിലാകും ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ. യാത്രക്കാരുടെ തിരക്കു കണക്കിലെടുത്താണു സ്പെഷൽ സർവീസായി ട്രെയിൻ ഓടിക്കുന്നതെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
കേരളത്തിൽ നിന്നു തിരക്കേറെയുള്ള ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് ഏറെക്കാലമായി സംസ്ഥാനത്തിന്റെ ആവശ്യമായിരുന്നു. രണ്ടുവട്ടം വന്ദേഭാരത് റേക്ക് കേരളത്തിൽ കൊണ്ടുവന്ന് കർണാടകയിലേക്കു കൊണ്ടുപോയിട്ടുണ്ട്. ഇതിൽ പ്രതിഷേധം ശക്തമായിരുന്നു.
എറണാകുളത്ത് നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുവിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സഹായകമാകുമെന്നാണ് പ്രതീക്ഷ. വിദ്യാർത്ഥികൾക്കും വ്യവസായികൾക്കും നിരവധി സർക്കാർ ഉദ്യോഗസ്ഥർക്കും ഈ സേവനം പ്രയോജനപ്പെടും.