ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഇനി വെറും നോക്കുകുത്തി; സംസ്ഥാന ഖജനാവ് കൈയാളുന്നത് മറവി രോഗം ബാധിച്ച ശ്രീറാമും സ്വന്തം ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കെ.എം. എബ്രഹാമും

പണമില്ലാതെ താളം തെറ്റിയ ധനവകുപ്പില്‍ ഓര്‍മ്മയില്ലാത്ത ജോയിന്റ് സെക്രട്ടറിയെ നിയമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഒഴിഞ്ഞ ഖജനാവിലേക്ക് കിട്ടാവുന്ന വഴികളില്‍ നിന്നെല്ലാം പുതിയ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുക, ഇതാണ് ധനകാര്യ റിസോഴ്‌സിന്റെ ചുമതലക്കാരനായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്റെ പ്രധാന ജോലി.

ഭരിച്ച് ഭരിച്ച് കെ.എന്‍. ബാലഗോപാല്‍ ഒരു പരുവം ആക്കിയ ധനകാര്യവകുപ്പിനെ നന്നാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് ശ്രീറാമിനെ നിയമിച്ചത്. ലോകസഭയിലെ ദയനീയ തോല്‍വിക്ക് ശേഷം പേരിനൊരു ധനകാര്യ മന്ത്രി എന്ന നിലയിലാണ് കെ.എന്‍. ബാലഗോപാലിന്റെ സ്ഥാനം. കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ്.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം ആണ് യത്ഥാര്‍ത്ഥ ധനകാര്യ മന്ത്രി എന്നുപോലും കരുതിപ്പോകുന്ന അവസ്ഥയാണ് സെക്രട്ടേറിയറ്റില്‍. സര്‍ക്കാര്‍ കുടിശികകള്‍ തീര്‍ക്കുന്നത് സംബന്ധിച്ച് നിയമസഭയില്‍ ചട്ടം 300 പ്രസ്താവന നടത്തിയത് മുഖ്യമന്ത്രിയായിരുന്നു. ധനമന്ത്രിയായ ബാലഗോപാലിന്റെ സ്ഥാനം മുഖ്യമന്ത്രിയുടെ തൊട്ടരികില്‍ വെറുമൊരു കേള്‍വിക്കാരന്റേതായിരുന്നു.

പിന്നീട് നടന്ന മന്ത്രിസഭ യോഗത്തില്‍ പദ്ധതികള്‍ ക്രമീകരിക്കാനും വരുമാനം വര്‍ദ്ധിപ്പിക്കാനും ഉള്ള നിര്‍ദ്ദേശം വെച്ചതും മുഖ്യമന്ത്രിയായിരുന്നു. അവിടെയും കശുവണ്ടി പരിപ്പും കൊറിച്ചിരിക്കുകയായിരുന്നു ധനമന്ത്രി. ഏതൊക്കെ രീതിയിലാണ് വരുമാനം വര്‍ദ്ധിപ്പിക്കുക എന്നൊന്നും ബാലഗോപാലിന് ഇതുവരെ നിശ്ചയമില്ല. അതൊക്കെ ശ്രീറാമും കെ.എം. എബ്രഹാമും ചെയ്‌തോളും.

നികുതി കുത്തനെ ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ ചീത്ത വിളി ബാലഗോപാല്‍ കേള്‍ക്കണം എന്നതാണ് അവസ്ഥ. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ റെട്രോഗ്രേഡ് അംനേഷ്യ രോഗിയാണ്. ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രോഗ്രേഡ് അംനേഷ്യ. പുതിയ വരുമാന സ്രോതസ് കണ്ടെത്താനുള്ള ഈ ഡ്രൈവിംഗില്‍ മറവി രോഗം ശ്രീറാമിനെ അലട്ടുമോ എന്ന ആശങ്കയിലാണ് കേരള ജനത. ശ്രീറാമിനെ മറവി രോഗം അലട്ടിയാല്‍ ബാലഗോപാല്‍ കുളമാക്കിയ ധനവകുപ്പ് ചാണകക്കുഴിയാകുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.

മദ്യപിച്ച് വാഹനം ഓടിച്ച് പിടിച്ചാല്‍ പിഴ തുക ഇരട്ടിയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം ആകും ശ്രീറാം വക ആദ്യത്തേത് എന്നാണ് സെക്രട്ടേറിയറ്റിലെ കമ്പിയില്ലാകമ്പി പ്രചാരണം.

ധനകാര്യം നന്നായാല്‍ എല്ലാം നന്നാകും. അല്ലെങ്കില്‍ 20 ല്‍ 19 സീറ്റും തോല്‍ക്കും. ബാലഗോപാലിനെ കാഴ്ചക്കാരനായി മറവി രോഗം ബാധിച്ച ശ്രീറാമും സ്വന്തം ശമ്പളം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത കെ.എം എബ്രഹാമും ധനകാര്യത്തെ തോളിലേറ്റി മുന്നോട്ട് പോകുമ്പോള്‍ എന്തെല്ലാം സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം..

0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Sasi C S
Sasi C S
2 months ago

ചക്കിക്കൊത്ത ചങ്കാരന്മാർ!
ധാർഷ്ട്യത്തിന്റെ പര്യായങ്ങൾ!
സ്വന്തം ശംബളം തോന്നുംപടി വർധിപ്പിക്കുന്നവൻ!
ആർഭാടജീവിതത്തിൽ തലയ്ക്കു വട്ടെളകി dementia യുടെ വക്കിൽ നിൽക്കുന്നവൻ
കാലിയായ ഖജനാവ് കണ്ട് സ്ഥലകാല ബോധം നഷ്ടപ്പെട്ടവൻ!
കേരളം കുട്ടിച്ചോറാവാൻ
ഇനിയെന്തുവേണം!!!!!!

Girish
Girish
2 months ago

Some times it may considered better to have a retrograde amnesia patient who has proven his cerdentials as the MD of KMSCL and the CMD of Supplyco in signing at appropriate places shown to him as a vegetative character who needs the mercy of his political dons to let him remain in service.