
തിരുവനന്തപുരം : കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ തിരുവനന്തപുരം കളക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം. ആരോഗ്യവകുപ്പ് സെക്രട്ടറി കളക്ടറുമായും ഡോക്ടർമാരുടെ സംഘടനയുമായും ഐഎഎസ് അസോസിയേഷനുമായും ചർച്ച നടത്തി.
വിവാദത്തിൽ തുടർനീക്കങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അനുനയശ്രമം. കളക്ടറുടെ രോഗവിവരം പരസ്യപ്പെടുത്തിയതിനും വിവാദമുണ്ടാക്കിയതിനും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
വിവാദം ശക്തമായതോടെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ ചീഫ്സെക്രട്ടറി റിപ്പോര്‍ട്ട് തേടി. ആരോഗ്യവകുപ്പ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്.
സംഭവത്തില്‍ വ്യക്തതവേണമെന്നും ചീഫ്സെക്രട്ടറി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ പരാതിയുടെയും മാധ്യമവാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ജനറല്‍ ആശുപത്രിയിലെ ഒ.പി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കുഴിനഖത്തിന്റെ ചികിത്സയ്ക്കായി കളക്ടര്‍ ജെറോമിക് ജോര്‍ജ് വസതിയിലേക്ക് വിളിപ്പിച്ചതാണ് വിവാദമായത്