
സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങി. ഇന്നലെ ശമ്പളം കിട്ടിയത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഐ.എ.എസുകാരുടെയും ശമ്പളം മുടങ്ങി.
സംസ്ഥാനത്ത് ആദ്യ പ്രവൃത്തി ദിവസം ശമ്പളം വിതരണം ചെയ്യേണ്ട വകുപ്പുകളിലാണ് ശമ്പളം മുടങ്ങിയത്. സെക്രട്ടേറിയറ്റ്, റവന്യു, പോലീസ്, ജയിൽ, എക്സൈസ്, പൊതുമരാമത്ത്, ജി എസ് ടി തുടങ്ങിയ വകുപ്പുകളിലാണ് ശമ്പളം മുടങ്ങിയത്. രണ്ടാം ദിവസം അധ്യാപകർക്ക് ശമ്പളം കൊടുക്കണ്ട ദിനമാണ്. 2 ലക്ഷത്തോളം പേർക്കാണ് രണ്ടാം ദിവസം ശമ്പളം കൊടുക്കേണ്ടത്.
ധനപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാൻ ധനവകുപ്പ് കർശന നിർദ്ദേശം നൽകിയെന്ന് ടൈംസ് ഓഫ് ഇന്ത്യ അസിസ്റ്റൻ്റ് എഡിറ്റർ കെ.പി സായ് കിരൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജീവനക്കാർ പ്രതിഷേധ സമരത്തിലേക്ക്
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ പ്രതിഷേധ മാർച്ച് നടക്കും.
6 ലക്ഷം പെൻഷൻകാരുടെ പെൻഷനും മുടങ്ങി. 7 ഗഡു ഡി.എ കുടിശികയാണ്. 22 ശതമാനം ആണ് ഡി.എ കുടിശിക. ഡി.എ കുടിശിക ആവശ്യപ്പെട്ട് സമരം ചെയ്ത ജീവനക്കാർ ശമ്പളം എങ്കിലും കൃത്യമായി കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ്.
ഇതിനിടയിലും സർക്കാർ ധൂർത്തിന് യാതൊരും കുറവും ഇല്ല. ഇന്ന് ആലപ്പുഴയിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ കർഷകരുമായുള്ള മുഖാമുഖത്തിൻ്റെ ചെലവിനായി 33 ലക്ഷം രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ആലപ്പുഴയിലെ ആഡംബര ഹോട്ടലായ കാമിലോട്ടിൽ ആണ് കർഷകരുടെ മുഖാമുഖം സംഘടിപ്പിച്ചിരിക്കുന്നത്. 2000 കോടി രൂപയോളം കർഷകർക്ക് കുടിശിക കൊടുക്കാനുണ്ട്.
അതൊന്നും കൊടുക്കാതെയാണ് ആഡംബര ഹോട്ടലിലെ മുഖാമുഖം. ഇതു പോലുള്ള നിരവധി ധൂർത്തുകളാണ് സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ നടുവൊടിച്ചത്. കെ എസ് ആർ ടി സി യുടെ അവസ്ഥയിലായി സംസ്ഥാന സർക്കാർ . ഇങ്ങനെ പോയാൽ ശമ്പളം കെഎസ് ആർ ടി സിയിൽ ലഭിക്കുന്നതുപോലെ മാസത്തിൽ രണ്ട് തവണ യായാലും അൽഭുതപ്പെടേണ്ട.