
ജി.എസ്.ടി പരിഷ്കരണം: ലോട്ടറി വില ഉയരും! നികുതി 40 ശതമാനമായി ഉയർത്താൻ സാധ്യത
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) പരിഷ്കരണ നടപടികൾ കേരളത്തിന്റെ ലോട്ടറി മേഖലയ്ക്ക് കടുത്ത ബാധ്യതയായേക്കുമെന്ന് റിപ്പോർട്ടുകൾ. ഹാനികരമായ ഉത്പന്നങ്ങളെയും സേവനങ്ങളെയും 40 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റുമെന്നാണ് പുതിയ ജി.എസ്.ടി പരിഷ്കരണ നിർദേശങ്ങളിൽ പറയുന്നത്. നിലവിൽ ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്.
ഈ വിഷയത്തിൽ കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും തങ്ങളുടെ ആശങ്ക ജി.എസ്.ടി കൗൺസിലിനെ അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമ തീരുമാനം അടുത്ത കൗൺസിൽ യോഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി കുത്തനെ വർദ്ധിപ്പിക്കുന്നതോടെ ലോട്ടറി ടിക്കറ്റുകളുടെ വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരാകുമെന്നും ഇത് ലോട്ടറി വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.
ജി.എസ്.ടി സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കുമെന്നാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതോടെ ഭൂരിഭാഗം ഉത്പന്നങ്ങൾക്കും അഞ്ച് ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് നികുതി നിരക്കുകൾ മാത്രമാകും ഉണ്ടാകുക. എന്നാൽ ഹിതകരമല്ലാത്ത സിഗററ്റുകൾ, ഗെയിമിംഗ് തുടങ്ങിയ ഏഴ് ഉത്പന്നങ്ങൾക്ക് 40 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള നീക്കമാണ് ലോട്ടറിക്ക് വെല്ലുവിളിയാകുന്നത്.
രാജ്യത്തെ മൊത്തം ലോട്ടറി വരുമാനത്തിന്റെ 97 ശതമാനവും കേരളത്തിൽ നിന്നാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ ലോട്ടറിയിൽ നിന്ന് 14,220 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ലോട്ടറി വരുമാനം 2014-15 വർഷത്തിൽ 5,445 കോടി രൂപയായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13,244 കോടിയിലെത്തിയിരുന്നു.
ജി.എസ്.ടി നടപ്പാക്കിയപ്പോൾ സർക്കാർ ലോട്ടറിക്ക് 12 ശതമാനവും സർക്കാർ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവുമായിരുന്നു നിരക്ക്. എന്നാൽ 38-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇരുവിഭാഗത്തിന്റെയും നികുതി നിരക്ക് 28 ശതമാനമായി ഏകീകരിക്കുകയായിരുന്നു. പുതിയ പരിഷ്കരണം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ലോട്ടറി മേഖലയ്ക്ക് അത് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.