NationalNews

കേന്ദ്ര ജീവനക്കാർക്ക് തിരിച്ചടി? എട്ടാം ശമ്പള കമ്മീഷൻ വൈകും, 2028-ൽ പ്രാബല്യത്തിൽ വന്നേക്കും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിച്ച ശമ്പള വർധനവിന് 2028 വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് സൂചന. ഇതോടെ ലക്ഷക്കണക്കിന് ജീവനക്കാർ നിരാശയിലാണ്.

​2025 ജനുവരിയിൽ നരേന്ദ്ര മോദി സർക്കാർ എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന്റെ തുടർനടപടികൾ വളരെ മന്ദഗതിയിലാണ് നീങ്ങുന്നത്. കമ്മീഷന്റെ രൂപീകരണം, ചെയർമാനേയും അംഗങ്ങളെയും നിയമിക്കൽ, ടേംസ് ഓഫ് റെഫറൻസ് അന്തിമമാക്കൽ തുടങ്ങിയ നിർണായക കാര്യങ്ങൾ ഇതുവരെയും പൂർത്തിയായിട്ടില്ല.

​മുൻകാലങ്ങളിലെ ശമ്പള കമ്മീഷനുകളുടെ നടപടിക്രമങ്ങൾ പരിശോധിക്കുമ്പോൾ, എട്ടാം ശമ്പള കമ്മീഷനും ഇതേ പാതയിലാണെന്ന് വ്യക്തമാകുന്നു. ഏഴാം ശമ്പള കമ്മീഷൻ 2013-ൽ പ്രഖ്യാപിച്ചതിന് ശേഷം 33 മാസങ്ങൾക്ക് ശേഷമാണ് ശുപാർശകൾ നടപ്പിലാക്കിയത്. ടേംസ് ഓഫ് റെഫറൻസ് പുറത്തിറക്കാൻ അഞ്ച് മാസവും, അംഗങ്ങളെ നിയമിക്കാൻ മാർച്ച് 2014 വരെയും കാത്തിരിക്കേണ്ടി വന്നു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ 20 മാസമെടുത്തു.

​ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെങ്കിൽ, എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രാബല്യത്തിൽ വരാൻ രണ്ട് വർഷത്തിലധികം സമയം എടുത്തേക്കാം. നിലവിൽ, ടേംസ് ഓഫ് റെഫറൻസ് ഈ മാസം പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.

​ഓരോ പത്ത് വർഷത്തിലും രൂപീകരിക്കുന്ന ശമ്പള കമ്മീഷനാണ് കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ തുടങ്ങിയവ പുതുക്കി നിശ്ചയിക്കുന്നത്. ഇത്തവണ വലിയ ശമ്പള വർധനവാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ അനിശ്ചിതാവസ്ഥ ജീവനക്കാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.