News

തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കണം, തടസ്സമുണ്ടാക്കിയാൽ കർശന നടപടി: സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഈ നീക്കത്തിന് തടസ്സമുണ്ടാക്കുന്ന ഏതൊരു സംഘടനയ്ക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. പേവിഷബാധ മൂലമുള്ള മരണങ്ങളും നായ കടിയേൽക്കുന്ന സംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ്.

തെരുവുനായ് ആക്രമണങ്ങളെ തുടർന്നുണ്ടായ പേവിഷബാധ മരണങ്ങളെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ വാദം കേട്ടത്. പൊതുതാൽപര്യം മുൻനിർത്തിയാണ് കോടതിയുടെ ഈ ഇടപെടലെന്നും, വിഷയത്തിൽ യാതൊരു തരത്തിലുമുള്ള വികാരങ്ങൾക്കും സ്ഥാനമില്ലെന്നും ജസ്റ്റിസ് പർദിവാല വ്യക്തമാക്കി. തെരുവുനായ്ക്കളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ദൂരേക്ക് മാറ്റിപ്പാർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിനോട് നിർദേശിച്ചു.

തെരുവുനായ്ക്കളെ മാറ്റിപ്പാർപ്പിക്കുന്നതിനെതിരെ മൃഗാവകാശ പ്രവർത്തകർ സ്റ്റേ നേടിയ കാര്യം സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായി, പേവിഷബാധയേറ്റ് മരിച്ചവരെ തിരികെ കൊണ്ടുവരാൻ ഈ പ്രവർത്തകർക്ക് കഴിയുമോയെന്ന് കോടതി ചോദിച്ചു. തെരുവുകൾ നായ്ക്കളില്ലാത്തതാക്കണം. തെരുവുനായ്ക്കളെ ദത്തെടുക്കുന്നത് അനുവദിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഡൽഹി എൻസിആർ മേഖലയിലെ സിവിക് അധികാരികളോട് ഉടൻ തന്നെ നായ സംരക്ഷണ കേന്ദ്രങ്ങൾ നിർമിച്ച് തെരുവുനായ്ക്കളെ അവിടേക്ക് മാറ്റാനും എട്ട് ദിവസത്തിനകം കോടതിയെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ വാദം കേൾക്കുമെന്നും, നായ പ്രേമികളായ മറ്റ് കക്ഷികളുടെ ഹർജികൾ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.